പുനലൂർ: മീൻ കുളത്തിൽ നിന്നു വനപാലകർ രക്ഷപെടുത്തിയ കാട്ടുപന്നി വീട്ടുമുറ്റത്തു നിന്ന വീട്ടമ്മയെ ആക്രമിച്ചു. കാലിനു ഗുരുതരമായി പരുക്കേറ്റ സാംനഗർ സാജില മൻസിലിൽ ഷക്കീല അൽഹാദിനെ (48) പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാംനഗറിലായിരുന്നു സംഭവം. മീൻ കുളത്തിൽ നിന്നു പുറത്തെത്തിച്ചപ്പോൾ കുതറിയോടിയ കാട്ടുപന്നി വീട്ടുമുറ്റത്ത് കോഴിയെ തീറ്റുകയായിരുന്ന ഷക്കീലയെ കുത്തിയിട്ട ശേഷം രക്ഷപ്പെടുകയായിരുന്നു. നഗരസഭയിലെ കൂനംകുഴിയിൽ പ്രഭാതസവാരിക്കിടെ ദമ്പതികൾ കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സെന്റ് മേരീസ് ചർച്ചിന്റെ കുരിശടിക്ക് സമീപമാണ് സംഭവം.
കൂനംകുഴി വഞ്ചിയൂർ വീട്ടിൽ ആൽബി ജോർജും ഭാര്യ മേരിക്കുട്ടിയുമാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ടത്. കാറ്റാടി ജംക്‌ഷൻ മുതൽ കുരിശടി വരെ നടന്ന് തിരികെ വരുമ്പോഴാണ് പന്നി ആക്രമിച്ചത്. ഉഗ്ര ശബ്ദത്തോടെ തേറ്റ തറയിൽ ഉരച്ച് ദമ്പതികൾക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. ശബ്ദമുണ്ടാക്കി പ്രതിരോധിച്ചുനിന്ന ദമ്പതികൾക്കു മുന്നിൽ അല്‍പനേരം നിലയുറപ്പിച്ച ശേഷം പന്നി പിൻവാങ്ങി. പിറവന്തൂർ പഞ്ചായത്ത് അതിർത്തി ഭാഗത്ത് കല്ലടയാറിന്റെ തീരങ്ങളിൽ ഒറ്റപ്പെട്ട ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങൾ ഉണ്ട്. കാട്ടുപന്നികൾ ഈ ഭാഗത്ത് തമ്പടിക്കുന്നുണ്ടെന്നാണ് വിവരം.





























