കരുവാരക്കുണ്ട്: കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തില്‍ പന്നി വേട്ടക്കാർ നിരവധി പന്നികളെ വെടിവെച്ചുകൊന്നു. കൃഷിയിടങ്ങളിലെത്തി കാര്‍ഷികവിളകള്‍ നശിപ്പിച്ച് കര്‍ഷകര്‍ക്ക് വന്‍തോതില്‍ നഷ്ടങ്ങളും ദുരിതങ്ങളും വരുത്തി വെച്ചിരുന്ന പന്നികളുടെ ശല്യം വളരെ കൂടുതലായിരുന്നു. പന്നികളെ കൃഷിയിടത്തില്‍ നിന്ന് തുരത്തണമെന്നത് കര്‍ഷകരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. എന്നാല്‍ പന്നികളെ വെടിവെക്കുന്നതിന് യാതൊരു നടപടിയും മലയോര മേഖലയായ കരുവാരകുണ്ടില്‍ സ്വീകരിച്ചിരുന്നില്ല. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമാക്കിയിരുന്നു. തുടര്‍ന്ന് കര്‍ഷകര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് പന്നി വേട്ടക്കായി ആളുകളെ നിയോഗിച്ചത്.
പട്ടാപ്പകല്‍പോലും പന്നികള്‍ കൃഷിയിടത്തിലെത്തി കൃഷി നശിപ്പിക്കുന്നതും ആള്‍താമസമുള്ള വീടുകളില്‍ വരെയെത്തി ശല്യമുണ്ടാക്കുന്നതും മലയോരമേഖലയില്‍ പതിവാണ്. കൂടാതെ ആളുകള്‍ക്ക് നേരെയും ഇവയുടെ ആക്രമണം രൂക്ഷമായിട്ടുണ്ട്. ബൈക്ക്, ഓട്ടോറിക്ഷ, കാര്‍ തുടങ്ങിയ വാഹനങ്ങളില്‍ പന്നികള്‍ ഇടിച്ച് വാഹനം മറിഞ്ഞ് നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പന്നി ആക്രമണത്തില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്.
കരുവാരകുണ്ടിലെത്തിയ പന്നി വേട്ട സംഘം കരുവാരക്കുണ്ട് മലവാരത്തിലെ വിവിധ ഇടങ്ങളില്‍ ചുറ്റി സഞ്ചരിക്കുകയും പ്രത്യേക പരിശീലനം നല്കിയ നായകളുടെ സഹായത്തോടെ പന്നികളെ കണ്ടെത്തി വെടിവെയ്ക്കുകയും ചെയ്തു. കരുവാരക്കുണ്ട് കണ്ണത്തു മലവാരത്തില്‍ നിന്ന് മാത്രമായി എട്ടു പന്നികളെയാണ് സംഘം വെടിവെച്ചത്. കൂടുതല്‍ മേഖലയിലേക്ക് വേട്ട സംഘത്തിന്റെ സേവനം ലഭ്യമാക്കുകയും പന്നികളെ മുഴുവനും തുരത്തി കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കണമെന്നും കൃഷിക്കാര്‍ ആവശ്യപ്പെട്ടു.





























