പാലക്കാട് : ഗർഭിണിയായ കാട്ടാനയ്ക്ക് പൈനാപ്പിളിൽ പടക്കം വച്ചു നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ വനം വകുപ്പിനെതിരെ നാട്ടുകാർ. കാട്ടാനയെ രക്ഷിക്കാൻ വനംവകുപ്പ് സമയോചിതമായി ഇടപെട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പടക്കം നിറച്ച പൈനാപ്പിൾ കഴിച്ചതിനെ തുടർന്ന് വായിൽ പൊള്ളലേറ്റ കാട്ടാന രണ്ടു മൂന്ന് ദിവസം ജനവാസകേന്ദ്രത്തിൽ ചുറ്റിക്കറങ്ങി നടന്നിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. തുടർന്നാണ് അരുവിയിലിറങ്ങി നിന്നതെന്നും നാട്ടുകാർ പറയുന്നു.
അതേസമയം കാട്ടാന മരണപ്പെട്ട സംഭവത്തിൽ വനംവകുപ്പിൻ്റെ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. പടക്കം പൊട്ടി പൊള്ളലേറ്റ ആന ചരിയാനുള്ള സാധ്യത കൂടുതലാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. തോട്ടങ്ങൾ കേന്ദ്രീകരിച്ചാണ് വനം വകുപ്പിൻ്റെ അന്വേഷണം മുന്നോട്ട് നീങ്ങുന്നത്. അതേസമയം സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് ചില സൂചനകൾ വനംവകുപ്പിന് ലഭിച്ചതായി വിവരമുണ്ട്. വരും മണിക്കൂറുകളിൽ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. നാട്ടുകാരിലാരെങ്കിലും പടക്കം നിറച്ച പൈനാപ്പിൾ ആനയ്ക്ക് നൽകിയിട്ടുണ്ടോയെന്ന് വനം വകുപ്പ് അന്വേഷിക്കുന്നുണ്ട്. എന്നാൽ എവിടെ വെച്ചാണ് ആനയ്ക്ക് അപകടം സംഭവിച്ചതെന്ന് കണ്ടെത്താനായില്ല. സമീപവാസികളായ നാട്ടുകാരെ ചോദ്യം ചെയ്തെങ്കിലും ഇതു സംബന്ധിച്ച് തെളിവുകൾ ലഭിച്ചിട്ടില്ല. അവശനിലയിൽ കണ്ട ആനയ്ക്ക് ചികിത്സ നൽകാനായി രണ്ട് കുങ്കിയാനകളെ വനം വകുപ്പ് കൊണ്ടുവന്നെങ്കിലും വെള്ളത്തിൽ നിൽക്കുന്നതിനിടെ ഒരു മാസം ഗർഭിണിയായ ആന ചരിയുകയായിരുന്നു.