റാന്നി : നാറാണമൂഴി പഞ്ചായത്തിലെ ആറാം വാർഡ് കുടമുരട്ടി, കൊച്ചുകുളം മേഖലയിൽ കാട്ടാന ഇറങ്ങി നാശം വിതക്കുന്നു. കഴിഞ്ഞ രാത്രിയിൽ കൊച്ചുകുളം വാട്ടർ ടാങ്കിനു സമീപം ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി ഭീതി പരത്തി. ഓലിക്കൽ പണിക്കരുടെ പറമ്പിലെ കൃഷി വകകൾ കാട്ടാന നശിപ്പിച്ചു. കൊച്ചുകുളം തെക്കേക്കര ഭാഗത്ത് സിന്ധു പാലക്കപറമ്പിൽ, സന്ദീപ് പുത്തൻകണ്ണത്ത്, ലളിത ആലയിൽ, രാജപ്പൻ പറങ്കിമാംകൂട്ടത്തിൽ എന്നിവരുടെ പറമ്പിലെ തെങ്ങ്, കപ്പ, വാഴ, കവുങ്ങ് എന്നീ കൃഷികൾ കാട്ടാന നശിപ്പിച്ചു. കായ്ക്കുന്ന തെങ്ങും കവുങ്ങും മൂടോടെ പിഴുതു നിലത്തിട്ടു ചവിട്ടി അരച്ച നിലയിലാണ്.
കൃഷിയിടത്തില്‍ കാട്ടുമൃഗങ്ങള്‍ കയറാതിരിക്കാന്‍ ഷീറ്റു ഉപയോഗിച്ചു നിര്‍മ്മിച്ച വേലികള്‍ തകര്‍ത്താണ് ആന ജനവാസ മേഖലയിലേക്ക് കയറിയത്. ഈ മേഖലയില്‍ ഫെന്‍സിംങ് പൂര്‍ണ്ണമായി നിര്‍മ്മിക്കാത്തതും ആന പോലെയുള്ള മൃഗങ്ങള്‍ കടന്നു കയറാന്‍ കാരണമാകുന്നുണ്ട്. നേരത്തെ ചണ്ണ, പെരുന്തേനരുവി മേഖലയില്‍ ആയിരുന്നു ആന ശല്യം രൂക്ഷമായിരുന്നത്. ഇപ്പോള്‍ കൊച്ചുകുളം മേഖലയില്‍ ആനയിറങ്ങിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.