കോന്നി : ഞള്ളൂരിൽ വീട്ടുമുറ്റത്ത് എത്തിയ കാട്ടാന വീടിന്റെ സെപ്റ്റിക് ടാങ്കും കൃഷിയും തകർത്തു. കഴിഞ്ഞ പുലർച്ചെ മൂന്ന് മണിയോടെ ആണ് സംഭവം. അതുമ്പുംകുളം ഞള്ളൂർ സിമി അനിലിന്റെ വീട്ടുമുറ്റത്ത് ആണ് കാട്ടാന എത്തിയത്. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് കാട്ടാന വീടിന്റെ മുറ്റത്ത് നിൽക്കുന്നത് കണ്ടത്. ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുവാൻ ഒന്നര വയസുള്ള കുഞ്ഞ് അടക്കമുള്ള കുടുംബം വീടിന്റെ ടെറസിൽ കയറി രക്ഷപ്പെടുകയായിരുന്നു. വീടിന് സമീപം ഉണ്ടായിരുന്ന കൃഷികളും കാട്ടാന വ്യാപകമായി നശിപ്പിച്ചു. ഞള്ളൂർ ഫോറെസ്റ്റേഷൻ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞള്ളൂരിൽ കാട്ടാനയുടെ ശല്യം രൂക്ഷമായി തുടരുകയാണ്. കുറച്ച് മാസങ്ങൾക്കു മുൻപാണ് ഞള്ളൂരിൽ മുൻ ഗ്രാമ പഞ്ചായത്ത് അംഗം ബിജി മാടമ്പിലിന്റെ വീടിന് സമീപത്ത് കാട്ടാന എത്തുകയും കൃഷി നശിപ്പിക്കുകയും ചെയ്തത്. അതുമ്പുംകുളത്തിനോട് ചേർന്ന പ്രദേശമായ ആവോലിക്കുഴിയിലും കാട്ടാന ശല്യം വർധിച്ചിട്ടുണ്ട്. പലയിടത്തും സൗരോർജ്ജ വേലികളുടെ പ്രവർത്തനം കാര്യക്ഷമമല്ല എന്നാണ് പ്രദേശവാസികളുടെ പരാതി. അതുമ്പുംകുളത്ത് മുൻപ് കടുവയെ ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. ജനവാസമേഖലയിൽ കാട്ടാന നാശം വിതച്ച് തുടങ്ങിയതോടെ ഭീതിയിലാണ് ഞള്ളൂർ നിവാസികൾ.





























