റാന്നി: വടശേരിക്കര ടൗണിന് സമീപം ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന പ്രദേശവാസികളെ കടുത്ത ആശങ്കയിലാഴ്ത്തി. ആനയിറങ്ങിയ വിവരം അറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും ആനയെ കണ്ടെത്താനായില്ല. വടശ്ശേരിക്കര ചെറുകാവ് ക്ഷേത്രത്തിന് സമീപം വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്നിടത്താണ് ആനയിറങ്ങിയത്. കല്ലാര്‍ നീന്തികടന്ന് എത്തിയ ആന സമീപത്തെ വസ്തുവില്‍ നാശവും വരുത്തി. ഒളികല്ലിലെ ജനവാസ മേഖലയില്‍ സ്ഥിരം ഇറങ്ങുന്ന കാട്ടാനയാണ് വടശ്ശേരിക്കര വില്ലേജ് ഓഫീസിന് സമീപവും എത്തിയതെന്നാണ് വിലയിരുത്തല്‍. വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും വടശ്ശേരിക്കയിൽ എത്തിച്ചേർന്നിട്ടുണ്ട്.
ആന നാട്ടിലും എത്തിയതോടെ വടശ്ശേരിക്കര ഭീതിയിലായി. സ്വകാര്യ വ്യക്തിയുടെ നദിയുടെ തീരത്ത് സ്ഥാപിച്ചിരുന്ന ക്യാമറയും അടിച്ചുതകർത്തുകൊണ്ടാണ് പുരയിടത്തിലേക്ക് ആന കയറിയത്. വർഷങ്ങൾക്കു മുൻപ് ഇല്ലികൊമ്പൻ എന്നു വിളിക്കുന്ന കാട്ടാന വടശ്ശേരിക്കര ബംഗ്ലാകടവിൽ എത്തി ടാപ്പിംഗ് തൊഴിലാളിയെ ആക്രമിച്ചു കൊന്നിരുന്നു. ഒളികല്ല്, കുമ്പളത്താമണ്ണ്, ബൗണ്ടറി, പേഴുംപാറ, ചെമ്പരത്തിമൂട് തുടങ്ങിയ സ്ഥലങ്ങളില്‍ നിത്യ സാന്നിധ്യമാണ് കാട്ടാനകള്‍.






























