കോന്നി : കോന്നി മെഡിക്കൽ കോളേജിന് സമീപം നെടുമ്പാറയിൽ കാട്ടാനയിറങ്ങി. ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാന കാർഷിക വിളകളും നശിപ്പിച്ചു. നെടുമ്പാറ വിഷ്ണു ഭവനിൽ ശ്രീലത, ജോസ് എന്നിവരുടെ കാർഷിക വിളകൾ ആണ് കാട്ടാനകൾ നശിപ്പിച്ചത്. രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. കുമ്മണ്ണൂർ ഫോറസ്റ്റേഷനിലെ വനപാലകർ എത്തി കാട്ടാനയെ വനത്തിലേക്ക് തുരത്തിയെങ്കിലും അല്പസമയത്തിന് അകം ആനകൾ വീണ്ടും ജനവാസമേഖലയിലേക്ക് എത്തുകയായിരുന്നു.
കാട്ടാന ഇറങ്ങുന്ന ഭാഗങ്ങളിൽ വന്യ ജീവി ശല്യം തടയുന്നതിന്റെ ഭാഗമായി സോളാർ ഫെൻസിങ് സ്ഥാപിക്കണം എന്ന നാട്ടുകാരുടെ ആവശ്യവും നടപ്പായില്ല. മെഡിക്കൽ കോളേജ് പരിസരത്ത് കാട്ടാനയുടെയും കാട്ടുപോത്തിന്റെയും സാന്നിധ്യം പതിവാകുന്നുണ്ട്. കാട്ടുപോത്തുകൾ മെഡിക്കൽ കോളേജ് പരിസരത്തും ജനവാസമേഖലയിലും എത്തുന്നത് പ്രദേശവാസികളെ ഭീതിയിലാക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങൾക്ക് മുൻപാണ് മെഡിക്കൽ കോളേജ് പരിസരത്ത് കാട്ടുപോത്തിന്റെ ജഡം കണ്ടെത്തിയത്.





























