പത്തനംതിട്ട : കോന്നി കൊക്കാത്തോട് അള്ളുങ്കൽ കാട്ടാത്തി പാറക്ക് സമീപം ഇന്നലെ രാവിലെ ആറു മണി മുതൽ അവശ നിലയിൽ കണ്ട കാട്ടാനയെ ജനവസമേഖലയോട് ചേർന്ന് ചരിഞ്ഞ നിലയിൽ കണ്ടെത്തി. റ്റി ടി ശേഖരന്റെ വീടിന്റെ മുറ്റത്തേക്കാണ് പിടിയാന പുലർച്ചെ എത്തിയത്. വനപാലകർ എത്തി ആനയെ കാട്ടിൽ കയറ്റാൻ നിരവധി തവണ ശ്രമിച്ചിരുന്നു. എന്നാൽ ആന അവിടെ നിലയുറപ്പിക്കുകയായിരുന്നു. ശ്രമം തുടർന്നെങ്കിലും ആന സമീപത്ത് തുടർന്നു.
വാർധക്യ സഹചമായ അവശതയും വായിൽ നിന്നും സ്രവം ഉള്ളതായും ആനയെ നിരീക്ഷിച്ചതിൽ കണ്ടെത്തിയതായി കൊല്ലത്ത് നിന്നെത്തിയ ഫോറെസ്റ്റ് വെറ്റിനറി സർജൻ സാജൻ പറഞ്ഞിരുന്നു. വൈകുന്നേരത്തോടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായി മാറുകയായും രാത്രിയോടെ ആന ചരിയുകയുമായിരുന്നു. ഉന്നത വനപാലകരുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി. വനമേഖലയിൽ സംസ്‌കരിച്ചു.





























