കോന്നി : കാട്ടാന ശല്യം രൂക്ഷമായതിനെ തുടർന്ന് സ്ഥലത്ത് എത്തിയ വനപാലക സംഘത്തെ നാട്ടുകാർ തടഞ്ഞു. ഉത്തരകുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരെയാണ് പയ്യനാമൺ താവളപ്പാറയിലെ നാട്ടുകാർ തടഞ്ഞത്. പ്രദേശത്ത് കാലങ്ങളായി തുടരുന്ന കാട്ടാന ശല്യം കാരണം കർഷകർ കൃഷി ഉപേക്ഷിക്കേണ്ടി വരുന്ന സ്ഥിയാണെന്നും ഇതിന് ശാശ്വതമായ പരിഹാരം കാണണമെന്നുമുള്ള ഉറച്ച നിലപാടിലായിരുന്നു പ്രദേശവാസികൾ. പ്രദേശത്ത് വനാതിർത്തികളിൽ സോളാർ വേലികൾ ഉണ്ടെങ്കിലും ഇത് ആനശല്യത്തിന് പരിഹാരമാകുന്നില്ല എന്നും നാട്ടുകാർ കുറ്റപ്പെടുത്തി.
കാട്ടാന കൃഷി നശിപ്പിച്ചാൽ കാര്യമായ നഷ്ട പരിഹാരവും ലഭിക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു. വനത്തിനുളിൽ തീറ്റ ലഭിക്കാതെ വരുന്നതാണ് കാട്ടാനകള്‍ കൂട്ടമായി നാട്ടിലിറങ്ങുവാന്‍ കാരണം. കാട്ടാന ശല്യം മൂലം നിരവധി കാർഷിക വിളകളും പ്രദേശത്ത് നശിപ്പിക്കപ്പെട്ടിരുന്നു. കാർഷികവിളകൾ നശിപ്പിക്കപ്പെട്ടതിനെ തുടർന്ന് രോഷാകുലരായ നാട്ടുകാർ വനപാലകരെ ഏറെ നേരം തടഞ്ഞ് വെച്ചതിനുശേഷമാണ് വിട്ടയച്ചത്.





























