കോന്നി : കഴിഞ്ഞ കുറച്ചുമാസങ്ങളായി കോന്നി ഫോറെസ്റ്റ് ഡിവിഷന്റെ പരിധിയിൽ ഏറ്റവും കൂടുതൽ കാട്ടാന ആക്രമണങ്ങൾ ഉണ്ടായ പ്രദേശമാണ് നടുവത്തുമൂഴി റേഞ്ചിന് കീഴിൽ പാടം ഫോറസ്റ്റേഷൻ പരിധിയിലെ കല്ലേലി, കുളത്തുമൺ പ്രദേശങ്ങൾ. മുൻ കാലങ്ങളിൽ എങ്ങുമില്ലാതെ ഇത്രയധികം കാട്ടാന ശല്യം പ്രദേശത്ത് വർധിക്കുവാനുള്ള പ്രധാന കാരണം കുറച്ചുകാലങ്ങളായി ഈ മേഖലകളിൽ വരുന്ന കൈതചക്ക കൃഷിയാണെന്ന് നാട്ടുകാർ ഒന്നടങ്കം പറയുന്നു. ഏക്കറുകളോളം പരന്ന് കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ നിരവധി കൈതകൃഷിയിടങ്ങൾ ആണ് ഇവിടെ ഉള്ളത്.
പാകമാകുന്ന കൈത ചക്കകൾ ഇവിടെ നിന്ന് വാഹനങ്ങളിൽ കയറ്റി വിടുന്നുമുണ്ട്. എന്നാൽ കൈതചക്ക പഴുത്ത് പാകമാകുമ്പോൾ ഉണ്ടാകുന്ന ഗന്ധമാണ് വനത്തിൽ നിന്നും കാട്ടാനകളെ നാട്ടിലേക്ക് ഇറക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് എന്ന് അടുത്തിടെ ഇവിടെ ഉണ്ടായ കാട്ടാന ശല്യം പരിശോധിച്ചാൽ മനസിലാക്കാം. കൈതചക്ക കയറ്റി അയക്കുമ്പോൾ ചക്കയുടെ ഭാഗങ്ങൾ പലപ്പോഴും ഇവിടെ തന്നെ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ഇത് ഭക്ഷിക്കാനായാണ് കാട്ടാനകൾ പലപ്പോഴും ഇവിടെ എത്തുന്നത്. ഇത്തരത്തിൽ ഇറങ്ങുന്ന ആനകൾ സാധാരണ കർഷകരുടെ കൃഷിയും നശിപ്പിച്ചാണ് മടക്കം. എന്നാൽ ഇത്തരത്തിൽ കൃഷി ചെയ്യുന്ന കൈത ചക്ക വ്യാപരികൾക്ക് എതിരെ വനപാലകർ യാതൊരു നടപടിയും സ്വീകരിക്കാതെ മൗനം പാലിക്കുന്നു എന്നതാണ് ഏറ്റവും കൗതുകമുണർത്തുന്ന കാര്യം.
വനത്തിനോട് ചേർന്ന മേഖലകളിൽ ഇത്തരത്തിൽ കൃഷി നടത്തുമ്പോൾ ഇത് പൊതു ജനങ്ങൾക്ക് ഭീഷണിയായാൽ പോലും എന്തുകൊണ്ട് നടപടി എടുക്കുന്നില്ല എന്ന ചോദ്യമാണ് ജനങ്ങളിൽ അവശേഷിക്കുന്നത്. കുളത്തുമണ്ണിൽ ഉണ്ടാകുന്ന കാട്ടാന ശല്യത്തിന് പുറമെ കഴിഞ്ഞ ദിവസമാണ് കല്ലേലിയിൽ സ്‌കൂട്ടർ യാത്രക്കാരായ അമ്മയെയും മകളെയും കാട്ടാന ഓടിച്ചത്. ഇതിന് ശേഷം കല്ലേലിയിൽ വീടിന്റെ ഗേറ്റും കാട്ടാന തകർത്തു. കല്ലേലി എസ്റ്റേറ്റിൽ തൊഴിലാളികൾക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടായത് നിരവധി തവണയാണ്. എന്നിട്ടും എന്തുകൊണ്ട് വനം വകുപ്പ് മൗനം പാലിക്കുന്നു എന്നത് പരിശോധിക്കണം എന്നാണ് സാധാരണക്കാരായ ജനങ്ങളുടെ ആവശ്യം.





























