റാന്നി : റാന്നി ഫോറസ്റ്റ് ഡിവിഷനിലെ അത്തിക്കയം മടന്തമണ്ണില്‍ കാട്ടാന ഇറങ്ങി. ഫോറസ്റ്റ് വാച്ചറെ കുത്തിക്കൊന്നു. ഇന്ന് രാവിലെയാണ് കാട്ടാനക്കൂട്ടം നാട്ടിലിറങ്ങിയത്. ഇവയെ തിരികെ വനത്തിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഫോറസ്റ്റ് വാച്ചര്‍ക്ക് കുത്തേറ്റത്. രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ ട്രൈബൽ വാച്ചര്‍ പെരുനാട് – ളാഹ സ്വദേശി എ.എസ്. ബിജു (36) ആണ് മരിച്ചത്.
ഇന്ന് പുലർച്ചയോടെ മടന്തമൺ കട്ടിക്കല്ല് ഭാഗത്ത് ഇറങ്ങിയ കാട്ടാനയെ വിരട്ടിയോടിക്കാൻ നാട്ടുകാർ നടത്തിയ ശ്രമത്തിനിടെ ഒരു നാട്ടുകാരന് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ രാജമ്പാറ ഫോറസ്റ്റ് അധികൃതർ കാട്ടാനയെ വനത്തിലേയ്ക്ക് തിരിച്ച് കയറ്റി വിടാൻ ശ്രമിക്കുന്നതിനിടെയാണ് ബിജു ആനയുടെ മുൻപിൽ അകപ്പെട്ടത് . ആനയെ വിരട്ടിയോടിക്കുന്നതിനിടെ ബിജു കാട്ടാനയുടെ മുമ്പിൽ അകപ്പെട്ടു പോവുകയായിരുന്നു. ആന തിരിഞ്ഞെത്തിയപ്പോൾ ബിജു ഓടിമാറാന്‍ ശ്രമിച്ചുവെങ്കിലും വേലിയിൽ തട്ടി വീണു. കലിയോടെ പാഞ്ഞടുത്ത അന ബിജുവിനെ കൊമ്പുകൾ കൊണ്ട് കുത്തുകയായിരുന്നു.
ബിജുവിനെ രക്ഷിക്കാൻ സഹപ്രവർത്തകർ പരമാവധി ശ്രമിച്ചുവെങ്കിലും കലിപൂണ്ടു നിന്ന കാട്ടനയുടെ മുൻപിൽ നിന്നും രക്ഷിക്കാൻ കഴിഞ്ഞില്ല. ആനയുടെ തുമ്പിക്കൈ കൊണ്ട് അടിയേറ്റ് രാജൻ എന്നയാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ എത്തിച്ചു. ആനയെ ജനവാസ മേഖലയിൽ നിന്ന് ഓടിക്കാൻ സാധിച്ചിട്ടില്ല. വിവരങ്ങൾ അറിഞ്ഞ് സ്ഥലത്ത് വൻ ജനാവലിയും, ഫോറസ്റ്റിന്റെയും പോലീസിന്റെയും വൻ സന്നാഹവും തമ്പടിച്ചിട്ടുണ്ട്. ബിജുവിന്റെ മൃതദേഹം റാന്നി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.































