കോന്നി : കാഴ്ചയിൽ സുന്ദരൻ എങ്കിലും കർഷകരുടെ ഉറക്കം നഷ്ടപ്പെടുത്തുകയാണ് മലയണ്ണാൻ. മലയോര മേഖലയിലെ നിരവധി കർഷകരാണ് മലയണ്ണാൻ ശല്യം മൂലം ജീവിതം വഴിമുട്ടിയിരിക്കുന്നത്. തണ്ണിത്തോട്, കരിമാൻതോട്, തേക്കുതോട്, പൂച്ചക്കുളം, തൂമ്പാക്കുളം, കൊക്കാതോട്, എലിമുള്ളുംപ്ലാക്കൽ തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് അണ്ണാന്റെ ശല്യം കൂടുതലായും ഉള്ളത്. വനത്തിൽ നിന്നും നാട്ടിൽ ഇറങ്ങുന്ന മലയണ്ണാൻ കേര കർഷകർക്കാണ് കൂടുതലും ഭീഷണിയാകുന്നത്.
തേങ്ങ വിളവ് എത്തുന്നതിനുമുമ്പ് തന്നെ അണ്ണാൻ തുരന്ന് ഉള്ളിലെ ഭാഗം ഭക്ഷിക്കുകയാണ് ചെയ്യുന്നത്. തേങ്ങ വിളവെടുക്കാൻ ചെല്ലുന്ന കർഷകർക്ക് ലഭിക്കുന്നത് തൊണ്ടും ചിരട്ടയും മാത്രമാണ്. ഇത്തരത്തിൽ നൂറ് കണക്കിന് തേങ്ങയാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളത്. തെങ്ങിന്റെ മുകൾ ഭാഗം കൂമ്പ് ഉൾപ്പെടെ അണ്ണാൻ തിന്നുന്നതും പതിവാണ്. തേങ്ങ മാത്രമല്ല കൊക്കോ, കശുവണ്ടി, ചക്ക തുടങ്ങി മറ്റ് വിളകളും മലയണ്ണാൻ നശിപ്പിക്കുന്നു.
ആനയെയും പന്നിയേയും സോളാർ വേലികൾ സ്ഥാപിച്ച് പ്രതിരോധിക്കുമ്പോൾ മരത്തിനു മുകളിൽ കൂടി വരുന്ന അണ്ണാനെയും കുരങ്ങിനെയും എങ്ങനെ പ്രതിരോധിക്കും എന്ന ചിന്തയിലാണ് കർഷകർ. പകൽ സമയങ്ങളിൽ റബ്ബർ തോട്ടങ്ങളിലും മറ്റ് മരത്തിലുമാണ് ഇവര്‍ താവളം ഉറപ്പിക്കുന്നത്. പടക്കം പൊട്ടിച്ചു ഓടിച്ചു വിടാൻ നോക്കിയാലും പ്രയോജനമില്ല. വംശനാശ ഭീഷണി നേരിടുന്ന ജീവിയാണ് മലയണ്ണാൻ എങ്കിലും ഇവറ്റകൾ മൂലം കർഷകർ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ഇപ്പോൾ.





























