റാന്നി: കാട്ടുപന്നികൾക്കൊപ്പം കുരങ്ങുകളും നാട്ടിൻപുറങ്ങളിലേക്ക് എത്തിയതോടെ കർഷകർ ദുരിതത്തിലായി. വനത്തിൽ കഴിഞ്ഞിരുന്ന കുരങ്ങുകൾ തീറ്റ തേടി നാട്ടിൻപുറങ്ങളിലേക്ക് ഇറങ്ങിയിരിക്കുകയാണ്. നേരത്തെ വനാതിർത്തിയോടു ചേർന്ന പ്രദേശങ്ങളിലാണ് ഇവ ശല്യമുണ്ടാക്കിയിരുന്നെങ്കിൽ ഇന്നിപ്പോൾ കിലോമീറ്ററുകൾ താണ്ടി ഇവയും എത്തുന്നു.
റാന്നി, വടശേരിക്കര ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി മേഖലയായ പുതുശേരിമല, പർവതം, കുമ്പളത്താമണ്‍ ഭാഗങ്ങളിൽ കാട്ടുപന്നിക്കു പിന്നാലെ വാനരൻമാർ ഉയർത്തുന്ന ഭീഷണി ചെറുതല്ല.
പർവതം,കുമ്പളത്താമണ്‍ ഭാഗങ്ങളിൽ രാത്രിയിൽ പന്നിയുടെ ശല്യവും പകൽ കുരങ്ങുകളും കർഷകർക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. കൂട്ടമായി വന്ന് മറഷീറ്റുകളും മറ്റും കുത്തി ഉയർത്തി നീക്കിയാണ് കാട്ടുപന്നികൾ കൃഷിയിടങ്ങളിലിറങ്ങുന്നത്. മുഴുവൻ കൃഷി വിളകളും നശിപ്പിക്കും. വെളിച്ചമുള്ളപ്പോഴാണ് കുരങ്ങുകളുടെ വരവ്. കൂട്ടത്തോടെയാണ് ഇവയും ഇപ്പോൾ പുരയിടങ്ങളിലേക്കിറങ്ങുന്നത്. കർഷകരുടെ മേലാദായമാണ് ലക്ഷ്യം. നാളികേരം, ഓമക്കാ, വാഴക്കുല, മറ്റു ഫലവർഗങ്ങൾ, മരച്ചീനി എന്നിവ കുരങ്ങ ന്മാർക്ക് ഇഷ്ട ഭോജനമാണ്. ചക്ക, ആഞ്ഞിലിച്ചക്ക സീസണ്‍ സമയങ്ങളിൽ തെങ്ങിൽ ശല്യമുണ്ടാക്കിയിരുന്നില്ല. ഇത് തീർന്നതോടെ ഇപ്പോൾ പ്രധാന ശല്യം തെങ്ങിനു നേരേയാണ്. തേങ്ങയും കരിക്കും പൂർണമായി നശിപ്പിക്കുന്നു. കാർഷികവിളകൾക്കു നേരെയും ഇവയുടെ ശല്യമുണ്ട്. ഏത്തക്കുല ഉൾപ്പെടെ വ്യാപകമായി നശിപ്പിക്കുന്നു.
എറിഞ്ഞ് ഓടിച്ചാലോ, ബഹളം വച്ചാലോ തേങ്ങായും മറ്റും എടുത്ത് ഓടിക്കുന്ന ആളിനെ എറിയുന്ന സ്വഭാവമാണ് കുരങ്ങിന്‍റേത്. തരം കിട്ടിയാൽ വീടിനകത്തു കയറാനും മടിക്കാറില്ല. വീടിനകത്തു കയറി വീട്ടമ്മമാരെ ആക്രമിക്കുകയും ഭക്ഷണസാധനങ്ങൾ കൈക്കലാക്കിയതുമായ സംഭവങ്ങൾ ഉണ്ട്.കുരങ്ങുകളെ വലിയകാവ് വനമേഖലയോടു ചേർന്ന ഭാഗങ്ങളിലും എത്തിത്തുടങ്ങി. കോട്ടാങ്ങൽ, അങ്ങാടി, കൊറ്റനാട് പഞ്ചായത്തുകളിലേക്ക് ഇവ എത്തിയിട്ടുണ്ട്. പൊന്തൻപുഴ വനത്തിൽ നിന്നും കരുവള്ളിക്കാട്ടിൽ നിന്നുമൊക്കെ സഞ്ചരിച്ച് ജനവാസ മേഖലയിൽ തമ്പടിക്കുകയാണ് .
പന്നിയെ ഭയപ്പെടുത്തി ഓടിക്കാമെങ്കിലും കുരങ്ങുകളെ എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് പ്രദേശവാസികൾ.