അടൂർ : അടൂർ നഗരസഭയിൽ പലയിടത്തും വന്യജീവി ആക്രമണം പതിവാകുന്നു. അടൂർ നഗരസഭ ഒൻപതാം വാർഡിൽ പുലി പോലൊരു ജീവിയെ നാട്ടുകാർ കണ്ടതിനാൽ കോന്നി ഫോറെസ്റ്റ് ഓഫീസിൽ വിവരമറിയിച്ച പ്രകാരം ഫോറസ്റ്റ്കാരുടെ പരിശോധനക്കിടയിൽ പന്നിവിഴയിൽ വീണ്ടും പന്നിയുടെ ആക്രമണം.
കഴിഞ്ഞ ദിവസം പന്നിവിഴയിൽ പുലിയുടെ സാമീപ്യംമുള്ള ജീവിയെ കണ്ടത് പരിശോധിക്കുന്നതിന് വേണ്ടി സൗത്ത് കുമരകം പേരൂർ ഫോറസ്റ്റ് സ്റ്റേഷൻ കുമ്മണ്ണൂർ കോന്നി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബി സുന്ദരൻ , സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജോൺ പി തോമസ്, ബീറ്റ് ഓഫീസർമാരായ ജി.ശ്രീജിത്ത്, എ. എസ് ആതിര, ഫോറസ്റ്റ് വാച്ചർ സുഭാഷ്, വാർഡ് കൗൺസിലർ വരിയ്ക്കോലിൽ രമേഷ് കുമാർ, നാട്ടുകാരായ പ്രഭാകരൻ, ബിജു, വിനോദ് വാസുകുറുപ്, അനിൽ, വിജയൻ, സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ മുപ്പതോളംവരുന്ന പ്രദേശവാസികൾ കാട് മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും പുലിക്കുട്ടിയ്ക്ക് സാമ്യമുള്ള ജീവിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
എന്നാൽ കാൽപാടുകളിൽ നിന്നും പുലിയുടെ രൂപസാദ്യശ്യമുള്ള വള്ളി പുലി ആണ്. പട്ടിയേക്കാൾ നീളവും വലിപ്പമേറിയ വാലും വട്ട മുഖവുമാണ് ഇതിന് ഉള്ളതെന്നും സാധാരണ ആയി ഫോറസ്റ്റ് ഏരിയയോട് അടുത്ത് കിടക്കുന്ന പ്രദേശങ്ങളിൽ ആണ് ഇതിനെ കാണാറുള്ളതെന്നും ഓഫീസർ പറഞ്ഞു. തുടർന്ന് കഴിഞ്ഞ ദിവസം പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ ആനന്ദപ്പള്ളി വീട്ടിൽ സുജ സുഭാഷിന്റെ മൊഴി എടുത്ത് മടങ്ങി വരുമ്പോൾ മലയുടെ മുകളിൽ പന്നി ഉണ്ടെന്ന് അറിഞ്ഞ് പരിശോധിക്കുന്നതിനിടയിൽ ഒറ്റയാൻ പന്നി വടക്കേക്കര ഭാഗത്ത് താഴേക്ക് വലിയ വേഗത്തിൽ ഓടി പോകുകയും ഈ സമയത്ത് സ്കൂട്ടറിൽ അതുവഴി വന്ന കല്ലുവിളയിൽ ഹരിദാസ് എന്ന ആളിനെ ഇടിച്ചു തെറിപ്പിക്കുകയും ഇടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചു വീണ ഹരിദാസ് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. സ്കൂട്ടർ പൂർണ്ണമായും തകർന്നു. തുടയ്ക്കും കാലിനും മുറിവേറ്റ ഹരിദാസനെ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി.





























