തിരുവനന്തപുരം: കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ ദിനംപ്രതി രൂക്ഷമാകുമ്പോഴും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിൽ മാറിമാറി ഭരിച്ച എൽഡിഎഫും യുഡിഎഫും ഒരുപോലെ പരാജയപ്പെട്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ പ്രസ്താവിച്ചു. വന്യജീവി ആക്രമണ സാധ്യതകൾ മുൻകൂട്ടി കണ്ടെത്താൻ ആധുനിക സാങ്കേതിക സംവിധാനങ്ങൾ, ഡ്രോണുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങൾ, റിയൽ ടൈം മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവ വ്യാപകമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലയോര മേഖലയിലെ ജനങ്ങളുടെ ജീവൻ വച്ച് രാഷ്ട്രീയം കളിക്കുന്ന ഇടത്-വലത് മുന്നണികളുടെ ഈ അപകട രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യകത്മാക്കി.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം അഞ്ച് ജീവനുകളാണ് വന്യജീവി ആക്രമണങ്ങളിൽ കേരളത്തിൽ നഷ്ടമായത്. എന്നാൽ ഒരു നടപടിയുമെടുക്കാത്ത വകുപ്പ് മന്ത്രി കുറ്റകരമായ നിസ്സംഗത വെച്ചുപുലർത്തുന്നു.
ഇടുക്കി സൂര്യനെല്ലിയിൽ മകനെ സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ മാരിയമ്മാൾ കൊല്ലപ്പെട്ട സംഭവം കേരള മനഃസാക്ഷിയെ ഞെട്ടിച്ചതാണ്. ആക്രമണത്തിൽ പരിക്കേറ്റ കുട്ടി ഇപ്പോഴും ചികിത്സയിലാണ്. സ്വന്തം നാട്ടിൽ ഭയമില്ലാതെ ജീവിക്കാനുള്ള ജനങ്ങളുടെ അവകാശം പോലും സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇന്ന് സംസ്ഥാനത്തുള്ളത്.
കേരളത്തിൽ വന്യജീവി ആക്രമണങ്ങളുടെ ഭീകരത വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്.
2016 മുതൽ 2025 വരെ വന്യജീവി ആക്രമണങ്ങളിൽ 1,128 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 8,480 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ഇതേ കാലയളവിൽ ആന, കടുവ, കാട്ടുപന്നി തുടങ്ങിയ പ്രധാന വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മാത്രം 260 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 2020 മുതൽ 2025 വരെയുള്ള അഞ്ച് വർഷത്തിനിടെ കാട്ടാന ആക്രമണത്തിൽ മാത്രം 102 പേർ കൊല്ലപ്പെട്ടു. 2021 മുതൽ 2025 വരെ വന്യജീവി ആക്രമണങ്ങളിൽ 344 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.






























