ബത്തേരി : ബിജെപി നേതാക്കളുൾപ്പെട്ട ബത്തേരി കോഴക്കേസിൽ ബിജെപിയെ കുരിക്കിലാക്കി കൂടുതൽ ശബ്ദ രേഖകൾ. ബത്തേരിയിൽ സ്ഥാനാർത്ഥിയാകുന്നതിന് വേണ്ടി ബിജെപി, സികെ ജാനുവിന് ലക്ഷങ്ങൾ നൽകിയെന്ന ജെ ആർ പി നേതാവ് പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തൽ സ്ഥിരീകരിക്കുന്ന കൂടുതൽ ശബ്ദ രേഖകൾ പ്രസീതയുടെ മൊബൈൽ ഫോണിൽ നിന്നും ക്രൈംബ്രാഞ്ചിന് ലഭിച്ചു.
ബിജെപി നൽകിയ 10 ലക്ഷം രൂപ ചെലവൊഴിച്ചതിനെക്കുറിച്ച് പ്രസീതയും സി കെ ജാനുവും സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് ലഭിച്ചത്. കേസിൽ നിർണായക തെളിവാകും ഈ ശബ്ദ രേഖ. ക്രൈംബ്രാഞ്ച് തന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് പ്രസീത അഴീക്കോട് പ്രതികരിച്ചു. ഈ സംഭാഷണത്തിന്റെ ശബ്ദ പരിശോധനയും നടത്തി. കേസിൽ അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെയും സി കെ ജാനുവിനെയും ഉടൻ ചോദ്യം ചെയ്യും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സി കെ ജനുവിനെ എൻ ഡി എ സ്ഥാനാർത്ഥിയാക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ 35 ലക്ഷം രൂപ കൈമാറിയെന്ന കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. തിരുവനന്തപുരം, ബത്തേരി എന്നിവിടങ്ങളിൽ വെച്ച് ഈ തുക കൈമാറിയെന്ന് പ്രസീത അഴിക്കോടാണ് ആരോപണം ഉന്നയിച്ചത്. ബത്തേരിയിലെ ഹോംസ്റ്റയിൽ വെച്ച് പൂജാദ്രവ്യങ്ങൾ എന്ന വ്യാജേന പ്രശാന്ത് മണവേയിൽ 25 ലക്ഷം രൂപ കൈമാറിയെന്നും തിരുവനന്തപുരത്ത് വെച്ച് 10 ലക്ഷം കൈമാറിയെന്നും പ്രസീത ആരോപിക്കുന്നു.
ആരോപണം ഉന്നയിച്ചതിനൊപ്പം പണം കൈമാറുന്നതുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രൻ ഉൾപ്പെടെ ഉള്ളവരുമായി നടത്തിയ ടെലി ഫോൺ സംഭാഷണങ്ങളും പ്രസീത പുറത്ത് വിട്ടിരുന്നു. ഈ സംഭാഷണങ്ങളുടെ ആധികാരിത ഉറപ്പ് വരുത്തുന്നതിന് വേണ്ടി കോടതി നിർദ്ദേശ പ്രകാരം ജാനു, സുരേന്ദ്രൻ, പ്രസീത, ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവെയിലിൽ തുടങ്ങിയവരുടെ ശബ്ദ സാമ്പിൾ ശേഖരിച്ചു.































