പത്തനംതിട്ട : വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ആറന്മുളയിൽ നിന്നും മത്സരിക്കാൻ
താന്‍ തയ്യാറെടുക്കുന്നതായി ചില മാധ്യമങ്ങളിൽ വരുന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് ആന്റോ ആന്റണി എം.പി അറിയിച്ചു. പാർട്ടിയും ജനങ്ങളും ചുമതലപ്പെടുത്തിയിരിക്കുന്നത് അഞ്ച് വർഷം പത്തനംതിട്ട ലോക്സഭയെ പ്രതിനിധീകരിക്കുന്നതിനാണ്. അത് സത്യസന്ധമായും ആത്മാർത്ഥതതയോടെയും കാര്യക്ഷമമായും നിർവഹിക്കുക എന്നതിൽ മാത്രമാണ് തന്റെ പൂർണമായ ശ്രദ്ധയെന്നും മറ്റൊരു അജണ്ടയും തന്റെ മുമ്പിലില്ലെന്നും ആന്റോ ആന്റണി വ്യക്തമാക്കി. തന്റെ ഫെയ്സ് ബുക്കിലൂടെയാണ് എം.പി ഇക്കാര്യം പറഞ്ഞത്. ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം….
” ഞാൻ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ആറന്മുളയിൽ നിന്നും മത്സരിക്കാൻ
തയ്യാറെടുക്കുന്നതായി ചില മാധ്യമങ്ങളിൽ വാർത്ത വരുന്നതായി അറിഞ്ഞു. എന്ത് വസ്തുതയുടെ അടിസ്ഥാനത്തിലാണ് അങ്ങനെയൊരു വാർത്ത അവർ സംപ്രേക്ഷണം ചെയ്യുന്നത് എന്നത് എനിക്ക് അജ്ഞാതമാണ്. എന്റെ പാർട്ടിയും ജനങ്ങളും എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നത് അഞ്ച് വർഷം പത്തനംതിട്ട ലോക്സഭയെ പ്രതിനിധീകരിക്കുന്നതിനാണ്. അത് സത്യസന്ധമായും ആത്മാർത്ഥതതയോടെയും കാര്യക്ഷമമായും നിർവഹിക്കുക എന്നതിൽ മാത്രമാണ് എന്റെ പൂർണമായ ശ്രദ്ധ. മറ്റൊരു അജണ്ടയും എന്റെ മുന്നിലില്ല എന്ന് വ്യക്തമാക്കട്ടെ.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ വിജയത്തിന് വേണ്ടി പരമാവധി പരിശ്രമിക്കുക എന്നത് എന്റെ ദൗത്യമാണ്. ആ പ്രവർത്തനം ഏതെങ്കിലും ഒരു മണ്ഡലത്തിൽ മാത്രം ഒതുങ്ങിനിന്നു കൊണ്ടാവില്ല. പത്തനംതിട്ട ലോക്സഭ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന ഏഴു നിയമസഭ മണ്ഡലങ്ങളിലും യു ഡി എഫിന്റെ വിജയം ഉറപ്പുവരുത്തുന്നതിനായിരിക്കും എന്റെ ശ്രമം. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്ന ചിന്തയോ ആഗ്രഹമോ എന്റെ മുന്നിലില്ല. ഇത്തരം അടിസ്ഥാന രഹിതമായ വാർത്ത സംപ്രേക്ഷണം ചെയ്യുന്നതിന് മുൻപ് എന്നോട് അഭിപ്രായം ആരായുക എന്ന അടിസ്ഥാന മാധ്യമ ധർമ്മം പുലർത്താൻ മാധ്യമ സുഹൃത്തുക്കൾ തയാറായില്ല എന്നത് തികച്ചും നിർഭാഗ്യകരമാണ്.”






























