പത്തനംതിട്ട : അബാന്‍ മേല്‍പ്പാലം പണിയില്‍ ഞെങ്ങി ഞെരുങ്ങി പത്തനംതിട്ട നഗരം. കോടികള്‍ മുടക്കിയാണ് പാലംപണി. എന്നാല്‍ പണി എടുത്ത കരാറുകാരന് ആവശ്യത്തിന് ജീവനക്കാരില്ല. പണി തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും തൂണുകള്‍ കുഴിച്ചുവെക്കുന്ന പണിയാണ് നടക്കുന്നത്. ആറന്മുള എം.എല്‍.എയുടെ പഞ്ചവല്‍സര പദ്ധതിയില്‍പ്പെടുത്തിയാണ് ഇവിടെ മേല്‍പ്പാലം നിര്‍മ്മിക്കുന്നതെന്നും അതിനാലാണ് തൊഴിലാളികള്‍ ഇല്ലാത്ത മേസ്തിരിക്ക് പാലംപണി നല്കിയതെന്നുമാണ് വ്യാപാരികള്‍ പറയുന്നത്. ശരിക്കും പറഞ്ഞാല്‍ ഇവിടെ ഒരു മേല്‍പ്പാലത്തിന്റെ ആവശ്യം ഇല്ലായിരുന്നു. നിലവിലുള്ള റോഡിന്റെ ഇരുവശങ്ങളിലേക്കും വീതി കൂട്ടിയിരുന്നെങ്കില്‍ അതായിരുന്നു ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരം. പത്തനംതിട്ട പോലുള്ള ചെറിയ നഗരത്തിനും ഇതായിരുന്നു അനുയോജ്യം. നിര്‍മ്മാണ ചെലവും ഗണ്യമായി കുറയുമായിരുന്നു. എന്നാല്‍ ഇതൊക്കെ ചിലരുടെ പ്രത്യേക പദ്ധതികളാണെന്നാണ് അടക്കംപറച്ചില്‍.
ഇഴഞ്ഞുനീങ്ങുന്ന മേല്‍പ്പാലം പണി ഉടനെയൊന്നും തീരില്ലെന്നാണ് ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍ പറയുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടുവാന്‍ അന്നും അബാന്‍ മേല്‍പ്പാലം പണി നടക്കേണ്ടത് ചിലരുടെയൊക്കെ ആവശ്യമാണ്. നോക്കുകുത്തിയായി നില്‍ക്കുന്ന കോഴഞ്ചേരി പാലത്തിന്റെ അവസ്ഥ അബാന്‍ മേല്‍പ്പാലത്തിന് ഉണ്ടാകാതിരിക്കട്ടെ എന്നും പത്തനംതിട്ടയുടെ മുന്‍ നഗരസഭാ ചെയര്‍മാന്‍ കൂടിയായ അഡ്വ.എ. സുരേഷ് കുമാര്‍ പത്തനംതിട്ട മീഡിയായോട് പ്രതികരിച്ചു. ആവശ്യമായ സ്ഥലം അക്വയര്‍ ചെയ്യാതെ വളരെ തിരക്കിട്ടാണ് അബാന്‍ മേല്‍പ്പാലം പണി തുടങ്ങിയത്. പാലം പണിയണം എന്ന് അശരീരി മുഴങ്ങിയപ്പോഴേ തിരക്കേറിയ അബാന്‍ ജംഗ്ഷനിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ അഴിച്ചുമാറ്റുവാന്‍ വെമ്പല്‍ കൊണ്ടവര്‍ ഇപ്പോള്‍ നിശബ്ദരാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
പാലം പണി എന്ന് തീരുമെന്നോ നഗരത്തിന്റെ നരകയാതന എന്ന് തീരുമെന്നോ ഇവര്‍ പറയുന്നില്ല. മേല്‍പ്പാലം പൂര്‍ത്തിയാകുമ്പോള്‍ നിലവിലുണ്ടായിരുന്ന റിംഗ് റോഡ് വീതി കൂട്ടി പണിയണം. ഇത് പദ്ധതിയിലുമുണ്ട്. എന്നാല്‍ ഇതിനുവേണ്ടി സ്ഥലം അക്വയര്‍ ചെയ്യണം. ഇതുവരെ ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ല. പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം പണി ആരംഭിച്ചപ്പോള്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കടന്നുകയറി കുറ്റി നാട്ടിയത് ഏറെ വിവാദമായിരുന്നു. സി.പി.ഐ നേതാവിന്റെ ആയിരുന്നു ആ സ്ഥലവും കെട്ടിടവും. തന്റെ സ്ഥലം കയ്യേറി കുറ്റി നാട്ടിയതോടെ എം.എല്‍.എയുടെ സഹയാത്രികനായ ഇദ്ദേഹം ഇടഞ്ഞു. നാട്ടിയ കുറ്റി മിനിട്ടുകള്‍ക്കുള്ളില്‍ പിഴുത് വലിച്ചെറിഞ്ഞു. ഇതോടെ സ്ഥലം കയ്യേറുന്ന നടപടി നിര്‍ത്തി. തുടര്‍ന്ന് പാലം പണി നീക്കി. നഗരത്തില്‍ എന്തെങ്കിലും ഒക്കെ ചെയ്യണമെന്ന ആഗ്രഹം ചിലര്‍ക്കുണ്ടെന്നും അവരുടെ ആത്മസംതൃപ്തിക്കുവേണ്ടിയാണ് അബാര്‍ മേല്‍പ്പാലം പണി നടക്കുന്നതെന്നും നഗരവാസികള്‍ പ്രതികരിച്ചു.
റിംഗ് റോഡിന്റെ ഇരുവശങ്ങളിലും ഉള്ള വസ്തു ഉടമകള്‍ എതിര്‍പ്പിലാണ്. ചിലര്‍ കോടതിയെ സമീപിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ ഒരുകാര്യം ഉറപ്പായി, നിലവിലുണ്ടായിരുന്ന റിംഗ് റോഡിന്റെ അതേ വീതിമാത്രമേ മേല്‍പ്പാലം പണി കഴിഞ്ഞാലും പഴയ റോഡിന് ഉണ്ടാകൂ. ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നതും പഴയ റിംഗ് റോഡ് ആയിരിക്കും. ശരിയായി ചിന്തിച്ചാല്‍ വേണ്ടത്ര മുന്നൊരുക്കം ഇല്ലാതെ മേല്‍പ്പാലം പണിയാന്‍ തുടങ്ങിയത് ആരുടെയൊക്കെയോ പ്രത്യേക താല്‍പ്പര്യത്തിന് വേണ്ടിയാണെന്നു വ്യക്തമാണ്. നല്ല കരാറുകാരനെ പണി ഏല്‍പ്പിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ നഗരത്തിനു ചുറ്റും മേല്‍പ്പാലം പണിയുമായിരുന്നു. എന്നാല്‍ അങ്ങനെയുള്ള ഒരു നിര്‍മ്മാണം ചിലര്‍ ആഗ്രഹിക്കുന്നില്ലെന്ന് ഉറപ്പാണ്. മാസങ്ങളായി തുടരുന്ന ദുരിതത്തില്‍ യാത്രക്കാരും വാഹനങ്ങളും വ്യാപാരികളും ഒരുപോലെ ബുദ്ധിമുട്ടിലാണ്.