ചെന്നൈ: ഡിഎംകെ നേതാവും കായിക മന്ത്രിയുമായ ഉദയനിധിയെ വൈകാതെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ചുമതലയേൽക്കുമെന്ന് അഭ്യൂഹം. ഡിഎംകെ നേതാക്കൾക്കിടയിൽ ഇക്കാര്യം വ്യാപകമായി പ്രചരിക്കുന്നതായാണ് റിപ്പോര്‍ട്ടുകൾ. ഫെബ്രുവരിയിൽ എംകെ സ്റ്റാലിൻ വിദേശയാത്ര നടത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഇക്കാര്യം ഡിഎംകെ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതിന് മുമ്പായി ഉദയനിധി സ്റ്റാലിൻ ഡെപ്യൂട്ടി സിഎം സ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത. ജനുവരി 21-ന് സേലത്ത് ചേരുന്ന പാർട്ടിയുടെ യൂത്ത് വിങ് യോഗത്തിന് ശേഷം ലോക്സഭ തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
അങ്ങനെയെങ്കിൽ എംഎൽഎ ആയി രണ്ടര വർഷം പിന്നിടുമ്പോഴാണ് മന്ത്രിസഭയിൽ രണ്ടാമൻ ആകാൻ ഉദയനിധി സ്റ്റാലിന് കളമൊരുങ്ങുന്നത്. ലോക്സഭ തെരെഞ്ഞെടുപ്പെടുപ്പിന് ശേഷം സ്റ്റാലിന്റെമകൻ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന പ്രചാരണം.
വിദേശയാത്രക്ക് പോകും മുൻപ് തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഡിഎംകെയ്ക്കുള്ളിൽ ഇപ്പോഴത്തെ അടക്കംപറച്ചിൽ. 21ന് സേലത്തു തുടങ്ങുന്ന ഡിഎംകെയുവജന വിഭാഗം സമ്മേളനം ഇതിനുള്ള കളമൊരുക്കിയേക്കും. പ്രതിപക്ഷം ദുർബലമായിരിക്കുന്ന അവസരം നഷ്ടമാക്കരുതെന്നാണ് ഉദയനിധിയുടെ സ്ഥാനക്കയറ്റത്തിനായി വാദിക്കുന്നവരുടെ അഭിപ്രായം.





























