ചെങ്ങന്നൂർ : തിരുവൻവണ്ടൂരിൽ വീണ്ടും നാശം വിതച്ച് ചുഴലികൊടുംകാറ്റ്. വീടിന്റെ മേൽക്കൂര സംരക്ഷിക്കാനുണ്ടാക്കിയ റൂഫിംഗ് വർക്ക് (ട്രസ് വർക്ക്) തകർത്തു. തിരുവൻവണ്ടൂർ നാലാം വാർഡ് ചിറയിൽ പുത്തൻവീട്ടിൽ (കുന്നംപള്ളിൽ) എസ്.വിജയകുമാറിന്റെ വീടിന്റെ ട്രസ് വർക്കാണ് കഴിഞ്ഞ ദിവസം പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിൽ തകർന്നു വീണത്. പുലർച്ചെ രണ്ടിന് അതിശക്തമായി വീശിയടിച്ച കാറ്റിനൊപ്പം വീടിന് മുകളിൽ ഉഗ്രശബ്ദവും കേട്ടാണ് വിജയകുമാറിന്റെ ഭാര്യ ബിന്ദുവും മക്കളും ഉണർന്നത്. ശ്രദ്ധയിൽ മുകളിലത്തെ രണ്ട് മുറികളുടെ മേൽക്കൂര സംരക്ഷിക്കാനുണ്ടാക്കിയതും സ്റ്റെയറിനു മുകളിൽ സ്ഥാപിച്ചിരുന്നതുമായ റൂഫിoഗ് വർക്കാണ് തകർന്നത്.
ഷീറ്റ് ഉറപ്പിച്ചിരുന്ന നട്ട് ബോൾട്ടുകളും സ്ക്വയർ പൈപ്പ്, സ്ക്വയർ ട്യൂബ് എന്നിവ തകർത്തു. ജി.ഐ ഷീറ്റുകൾ പറന്ന് സമീപത്തുള്ള സ്കൂൾ മൈതാനത്തും റോഡിലുമാണ് കിടന്നത്. ട്രസ് നിലനിറുത്താനായി പാരപറ്റിലും വീടിന്റെ ഭിത്തിയുടെ മുകൾ ഭാഗത്തും കോൺക്രീറ്റ് ചെയ്ത് ബോൾട്ടുകളിൽ ഫിറ്റു ചെയ്തത ഇരുമ്പു തൂണുകളും കാറ്റിൽ തകർന്നു. പാരപ്പറ്റിനും വിള്ളൽ ഉണ്ടായിട്ടുണ്ട്. ടെറസിന് മുകളിൽ സ്ഥാപിച്ചിരുന്ന സൗരോർജ്ജ പാനലിന് കേടുപറ്റിയതായി സംശയമുണ്ട്. ശക്തമായ കാറ്റിൽ തിരുവൻവണ്ടൂർ മഹാക്ഷേത്രത്തിലെ പുതുതായി നിർമ്മിച്ച യജ്ഞശാലയുടെ മേൽക്കൂരയുടെ ഓടും പറന്നു നിലംപതിച്ചു. ഏകദേശം 150 ഓളം ഓടുകൾക്ക് നാശം സംഭവിച്ചിട്ടുണ്ട്.





























