പന്തളം : കച്ചവടത്തിനായി കാറിൽ കടത്തിക്കൊണ്ടുവന്ന 395.296 ഗ്രാം MDMA ജില്ല ഡാൻസാഫ് ടീമിന്റെയും പന്തളം പോലീസിന്റെയും സംയുക്ത നീക്കത്തിനൊടുവിൽ പന്തളം പാലത്തിന് സമീപം വച്ച് മെയ് 15ന് പിടികൂടിയിരുന്നു. ജില്ലയിൽ ഏറ്റവും കൂടിയ അളവിൽ MDMA പിടിച്ചെടുത്ത രണ്ടാമത്തെ കേസാണിത്. MDMA കടത്തിക്കൊണ്ടുവന്ന കാറിൽ ഉണ്ടായിരുന്ന അടൂർ പാറക്കോട് സ്വദേശി തറയിൽ വീട്ടിൽ ഷംനാദ്, അടൂർ കോട്ടമുകൾ എന്ന സ്ഥലത്ത് പാലവിളയിൽ വീട്ടിൽ മുഹമ്മദ് ഷാൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഈ കേസിൽ അന്വേഷണം തുടരവേയാണ് പ്രതികൾക്ക് MDMA വാങ്ങുന്നതിനുള്ള പണം അക്കൗണ്ട് വഴി അയച്ചുകൊടുത്ത യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്.
തുടർന്ന് വ്യക്തമായ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പന്തളം കടക്കാട് സ്വദേശിനി വാഴക്കാലയിൽ വീട്ടിൽ മുഹമ്മദ് ഷായുടെ ഭാര്യ ഷെബീന ഖാൻ (29) എന്ന യുവതിയെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ അക്കൗണ്ടിൽ നിന്നാണ് പ്രതികൾക്ക് MDMA ഉൾപ്പെടെയുള്ള ലഹരി ഇടപാടുകൾക്ക് പണം അയച്ചു കൊടുത്തിരുന്നത് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.





























