പത്തനംതിട്ട : ജില്ലാ ഡാൻസാഫ് ടീമിന്റെയും ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളുടെയും ശ്രമഫലമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കഴിഞ്ഞ രണ്ടു വർഷങ്ങളിലായി പിടികൂടിയ തൊണ്ടിമുതലായ 21.731 കിലോഗ്രാം കഞ്ചാവും 106.30 ഗ്രാം MDMA യും ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം നടപടിക്രമങ്ങൾ പാലിച്ച് ജില്ലാ പോലീസ് ഹെഡ്ക്വാർട്ടർ ക്യാമ്പിൽ വെച്ച് കത്തിച്ച് നശിപ്പിച്ചു. വിവിധ കേസുകളിലായി പിടികൂടുന്ന മയക്കുമരുന്നുകൾ കാലാകാലങ്ങളായി സൂക്ഷിച്ചു വെയ്ക്കുന്നത് പോലീസിന് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമായിരുന്നു. ഇതിനായി സർക്കാർ നിർദ്ദേശാനുസരണം ജില്ലാ പോലീസ് മേധാവി അധ്യക്ഷനായി രൂപീകരിച്ച ജില്ലാ ഡ്രഗ് ഡിസ്പോസൽ കമ്മിറ്റിയാണ് മയക്കുമരുന്നുകൾ ഇത്തരത്തിൽ നശിപ്പിക്കാൻ തീരുമാനമെടുക്കുന്നത്.
അടൂർ പോലീസ് 2025 ൽ രജിസ്റ്റർ ചെയ്ത കേസിലെ തൊണ്ടിമുതലാണ് ഇന്ന് നശിപ്പിച്ച MDMA. അടൂർ, ആറന്മുള, പന്തളം, ഇലവുംതിട്ട, കൊടുമൺ, കൂടൽ, പുളിക്കീഴ്, കീഴ്വായ്പ്പൂർ, എന്നീ പോലീസ് സ്റ്റേഷനുകളിലെ കേസുകളിൽ ഉൾപ്പെട്ട തൊണ്ടിയാണ് നശിപ്പിക്കപ്പെട്ട കഞ്ചാവ്. ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് ഐ.പി.എസ് ന്റെ നേതൃത്വത്തിൽ അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ട് വിജയൻ ടി.ബി, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ജി അനീഷ്, ജില്ലാ നർകോട്ടിക് സെൽ ഡി.വൈ.എസ്.പി Kകെ.എസ്.പ്രകാശ് എന്നിവരുടെ മേൽനോട്ടത്തിലാണ് പിടിച്ചെടുത്ത മയക്കുമരുന്നുകൾ നശിപ്പിച്ചത്. കേസെടുത്ത അതാത് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ മാരും മറ്റ് ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും സ്ഥലത്ത് സന്നിഹിതരായിരുന്നു.





























