കൊല്ലം : ചടയമംഗലത്ത് ഭർതൃവീട്ടിൽ യുവതി മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി ബന്ധുക്കള്‍. അടൂർ പഴംകുളം സ്വദേശിനി ലക്ഷ്മി പിള്ളയാണു മരിച്ചത്. വിദേശത്തു നിന്നെത്തിയപ്പോള്‍ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെന്നാണ് ഭര്‍ത്താവ് നല്‍കിയ മൊഴി. ഒരു വര്‍ഷം മുമ്പാണ് ലക്ഷ്മിയും കിഷോറും തമ്മിലുള്ള വിവാഹം നടന്നത്. കുവൈത്തില്‍ നിന്ന് കഴിഞ്ഞദിവസം നാട്ടിലെത്തിയ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ ഭാര്യ ലക്ഷ്മിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെന്നാണ് കിഷോര്‍ പോലീസിന് നല്‍കിയ മൊഴി. ഇതില്‍ ദുരൂഹത കാണുന്നതായി ലക്ഷ്മിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു.
ലക്ഷ്മിയെ മരണത്തിലേക്ക് എത്തിച്ച സാഹചര്യം വ്യക്തമല്ല. സ്ത്രീധനമായി ആവശ്യപ്പെട്ട സ്വർണവും പണവും നൽകിയിരുന്നതായി ലക്ഷ്മിയുടെ ബന്ധുക്കൾ പറയുന്നു. മൃതദേഹം പഴകുളത്തെ വീട്ടില്‍ സംസ്കരിച്ചു. പരാതിയില്‍ ചടയമംഗലം പോലീസ് അന്വേഷണം തുടരുകയാണ്.





























