വിഴിഞ്ഞം : കവർച്ച നടന്ന വീട്ടിലുണ്ടായിരുന്ന വീട്ടമ്മയെ മുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മകൾ ആശുപത്രിയിൽ പോയിരുന്നപ്പോഴായിരുന്നു സംഭവം. ഇവരുടെ പക്കലുണ്ടായിരുന്ന നാലു ലക്ഷം രൂപയും എട്ടു പവനോളം സ്വർണാഭരണങ്ങളും കാണാതായതായി പരാതിയുണ്ട്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്ന ശേഷം ഇവരെ അപായപ്പെടുത്തി കിണറ്റിൽ തള്ളിയതാണോയെന്ന് പോലീസ് സംശയിക്കുന്നു.
വെങ്ങാനൂർ പഞ്ചായത്തിലെ വെണ്ണിയൂർ നെടിഞ്ഞൽ ചരുവിള വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ശാന്ത (63) യെയാണ് വെള്ളിയാഴ്ച ഉച്ചയോടെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടത്. ശാന്തയ്ക്കൊപ്പം മകൾ ബിന്ദു, ഭർത്താവ് സജു, മകൻ എന്നിവരാണ് താമസിക്കുന്നത്. ബിന്ദുവിൽനിന്ന് പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ഭർത്താവ് സജു, മകൻ എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
ശ്വാസകോശത്തിൽ വെള്ളം കയറി മുങ്ങിമരിച്ചുവെന്നാണ് പോസ്റ്റുേമാർട്ടം റിപ്പോർട്ട്. ഇവരുടെ തലയുടെ ഭാഗത്ത് മുറിവു കണ്ടെത്തിയിട്ടുണ്ട്. കിണറ്റിലേക്കു വീണപ്പോഴുണ്ടായ മുറിവെന്നാണ് സൂചന. ഫോർട്ട് അസിസ്റ്റന്റ കമ്മിഷണർ എസ്.ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
ശാന്ത കിടന്നിരുന്ന മുറിയിലും വരാന്തയിലും രക്തത്തിനു സമാനമായ കറ കണ്ടെത്തിയതിനെത്തുടർന്ന് ഫൊറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് സംഭവദിവസം ശാന്തയുടെ മകൾ രാവിലെ ആശുപത്രിയിൽ പോയ ശേഷം ഉച്ചയ്ക്ക് 1.45 ഓടെയാണ് വീട്ടിൽ തിരികെയെത്തിയത്. തുടർന്ന് അമ്മ ശാന്തയെ അന്വേഷിച്ചപ്പോൾ കണ്ടില്ല. തുടർന്ന് മരുമകൻ അരുൺ, മകൾ ശ്രീലത, മകൻ സജീവ് എന്നിവരെ വിളിച്ച് കാര്യം പറഞ്ഞു. തുടർന്നുള്ള അന്വേഷണത്തിലാണ് വീട്ടുമുറ്റത്തെ കിണറ്റിൽ ശാന്തയുടെ മൃതദേഹം കണ്ടെത്തിയത്.