ന്യൂഡൽഹി : സൈനിക വിഭാഗങ്ങളിലെ ലിംഗ വിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വനിതകൾക്കും നാഷണൽ ഡിഫെൻസ് അക്കാദമി (എൻഡിഎ) യിലും നേവൽ അക്കാദമിയിലും പ്രവേശനം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം.
ഇതുസംബന്ധിച്ച തീരുമാനം ചൊവ്വാഴ്ച ആയതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. തീരുമാനത്തെ സ്വാഗതം ചെയ്ത കോടതി വനിതകളുടെ പ്രവേശനത്തിനുള്ള മാർഗ്ഗ രേഖ തയ്യാറാക്കാൻ കേന്ദ്ര സർക്കാരിന് സമയം അനുവദിച്ചു.
വനിതകൾക്ക് എൻഡിഎ യിലും നേവൽ അക്കാദമിയിലും പ്രവേശനം നിഷേധിക്കുന്നത് മൗലിക അവകാശത്തിന്റെ ലംഘനം ആണെന്ന് ആരോപിച്ച് നൽകിയ ഹർജികൾ പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ സുപ്രധാനമായ നിലപാട് കോടതിയെ അറിയിച്ചത്.
എൻഡിയിലൂടെ സ്ഥിരം കമ്മീഷൻ പദവിയിലേക്ക് വനിതകളെ നിയമിക്കാൻ ഇന്നലെ തീരുമാനമായെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടി കോടതിയെ അറിയിച്ചു. തീരുമാനം ചരിത്രപരമാണെന്നും അവർ കോടതിയിൽ വ്യക്തമാക്കി.
എന്നാൽ ഈ അധ്യയന വർഷം പ്രവേശനം നൽകുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുള്ളതായും ഭട്ടി ചൂണ്ടിക്കാട്ടി. നിലവിൽ വനിതകളുടെ പ്രവേശനത്തിനുള്ള മാർഗരേഖ ഇല്ല. അത് തയ്യാറാക്കുന്നതിന് സമയം ആവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത സുപ്രീം കോടതി നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം ഫയൽ ചെയ്യാൻ നിർദേശിച്ചു.
പരിഷ്കാരങ്ങൾ ഒരു ദിവസം കൊണ്ട് ഉണ്ടാകില്ലെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അഭിപ്രായപ്പെട്ടു. സൈനിക വിഭാഗങ്ങൾ തന്നെ സ്വന്തമായി ലിംഗ നീതി ഉറപ്പാക്കുന്നതിനുള്ള തീരുമാനം എടുത്തതിൽ സന്തോഷം ഉണ്ട്.
രാജ്യത്തിന്റെ ബഹുമാനം നേടിയിട്ടുള്ള സൈനിക വിഭാഗങ്ങൾ ലിംഗ നീതിയുടെ കാര്യത്തിൽ കോടതി ഉത്തരവുകൾക്ക് കാത്ത് നിൽക്കാതെ കൂടുതൽ നടപടി എടുക്കുമെന്നാണ് പ്രതീക്ഷ എന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
നേരത്തെ എൻഡിഎ പ്രവേശന പരീക്ഷ എഴുതാൻ വനിതകൾക്ക് ഇടക്കാല ഉത്തരവിലൂടെ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. ഇതേത്തുടർന്ന് സെപ്റ്റംബർ അഞ്ചിന് നടത്താനിരുന്ന പരീക്ഷ നവംബർ 14 ലേക്ക് സുപ്രീംകോടതി നീട്ടിയിരുന്നു.