കാസര്‍കോട്: ഡിവൈഎഫ്ഐക്കെതിരെ നൽകുന്ന വാർത്തകളിൽ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണിയുമായി ഡിവൈഎഫ്‌ഐ. നിങ്ങളുടെ (മാധ്യമങ്ങളുടെ) സുരക്ഷയില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ വി വസീഫ് പറഞ്ഞു. ഡിവൈഎഫ്‌ഐ സമ്മേളനത്തിലെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിലായിരുന്നു വി വസീഫിന്റെ പ്രതികരണം. ഡിവൈഎഫ്‌ഐ കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുയോഗത്തിലായിരുന്നു പ്രതികരണം.
വാര്‍ത്തകള്‍ കണ്ട് കയ്യും കെട്ടി നോക്കി നില്‍ക്കില്ല. സംഘടനയെ നിരന്തരം അധിക്ഷേപിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് വി വസീഫ് പറഞ്ഞു.
ജില്ലയിലെ രക്തസാക്ഷി ഫണ്ട് വിനിയോഗത്തില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന സമ്മേളനത്തിലെ ചര്‍ച്ച മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിലായിരുന്നു വി വസീഫിന്റെ പ്രതികരണം.ജില്ലാ സമ്മേളനത്തില്‍ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. കാസര്‍കോട്, ഉദുമ, നീലേശ്വരം, ചെറുവത്തൂര്‍ ബ്ലോക്ക് കമ്മിറ്റികളാണ് നേതൃത്വത്തിന്റെ വീഴ്ചകള്‍ക്കെതിരെ രംഗത്ത് വന്നത്. കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഔഫ് അബ്ദുറഹ്‌മാന്റെ സ്മരണാര്‍ത്ഥം പിരിച്ച ഫണ്ടിനെ കുറിച്ചായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. ഔഫ് കൊല്ലപ്പെട്ട് ആറ് വര്‍ഷമായിട്ടും രക്തസാക്ഷി സ്തൂപമോ സ്മാരകമോ നിര്‍മിക്കാന്‍ ജില്ലാ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും വിമര്‍ശനമുണ്ടായി




























