മല്ലപ്പള്ളി : മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ പഞ്ചായത്തുകളിലെ സമഗ്ര ശുദ്ധജലവിതരണ പദ്ധതിക്കായി പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ തുടങ്ങി. കോഴിമണ്ണിൽ കടവിൽ നിന്നും പുളിക്കാമലയിലെ ശുദ്ധീകരണ ശാലയിലേക്കു വെള്ളമെത്തിക്കുന്നതിനുള്ള പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തികളാണ് തുടങ്ങിയത്. 200 മുതൽ 400 എം എം വരെ വ്യാസമുള്ള പൈപ്പുകളാണ് സ്ഥാപിക്കുന്നത്. പുളിക്കാമല മുതലാണ് പൈപ്പിടുന്നത്.
മാസങ്ങൾക്ക് മുൻപു തന്നെ ഇതിനായുള്ള പൈപ്പുകൾ എത്തിച്ചിരുന്നു. എന്നാൽ മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ പഞ്ചായത്തുകളിലെ വിവിധ റോഡുകളിൽ പൈപ്പുകൾ സ്ഥാപിച്ച ശേഷം റോഡ് പൂർവ്വസ്ഥിതിയിലാക്കാൻ 3.46 കോടി രൂപ പൊതുമരാമത്തിന് നൽകണമെന്ന ആവശ്യം കാരണമാണ് പ്രവൃത്തികൾ വൈകിയത്. മണിമലയാറ്റിലെ കോഴി മണ്ണിൽ കടവ്, പുളിക്കാമല എന്നിവിടങ്ങളിൽ ട്രാൻസ്ഫോമറുകളും മോട്ടറുകളും സ്ഥാപിക്കുന്നതിനുള്ള നടപടികളും ആയിട്ടുണ്ടെന്നാണ് അറിയുന്നത്.
പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 6.28 കോടി ചെലവഴിച്ച് ആനിക്കാട് പഞ്ചായത്തിൽ മണിമലയാറ്റിലെ കോഴിമണ്ണിൽ കടവിൽ കിണറും പുളിക്കാമലയിൽ 100 ലക്ഷം ലിറ്റർ ജലം ദിനംപ്രതി ശുദ്ധി കരിക്കാവുന്ന സംഭരണിയും പൂർത്തിയായി. രണ്ടാം ഘട്ടമായി പുളിക്കാമല, കാവുങ്കഴമലക്കാട്ടാമല, വായ്പ്പൂര് തൃച്ചേർ പുറം, നാരകത്താനി, പൊന്നിരിക്കും പാറ എന്നി വിടങ്ങളിലെ സംഭരണികളുടെ നവീകരണവും നടന്നു. 2017 ൽ 24 കോടി സംസ്ഥാന പദ്ധതിയിൽ അനുവദിച്ചാണ് നിർമ്മാണം നടത്തിയത്. ജല വിതരണ ശൃംഖലയ്ക്കുള്ള പൈപ്പുകൾ സ്ഥാപിച്ചാലെ പദ്ധതി യാഥാർഥ്യമാകുകയുള്ളു. മൂന്നു പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതിയുടെ നിർമ്മാണം വൈകുന്നതിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.






























