കുമരകം : കുമരകത്ത് മുതിർന്ന പ്രവർത്തകരെ പുറത്താക്കി സി.പി.എമ്മിന്റെ അച്ചടക്കനടപടി. മുൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള മുൻനിര പ്രവർത്തകരായ നാല് പേരെയാണ് പ്രാഥമിക അംഗത്വത്തിൽനിന്നു പുറത്താക്കിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികൾക്കെതിരേ പ്രവർത്തിച്ചതാണ് നടപടിക്ക് കാരണമായത്. വിവിധ കാരണങ്ങളാൽ മൂന്ന് പേർക്ക് മൂന്നുമാസം സസ്പെൻഷനും രണ്ട് പേർക്ക് താക്കീതും നൽകിയിട്ടുണ്ട്.
കുമരകം ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.പി സലിമോൻ, വെളിയം ബ്രാഞ്ച് സെക്രട്ടറി എ.എൻ പൊന്നമ്മ, ലോക്കൽ കമ്മിറ്റി അംഗം വസുമതി ഉത്തമൻ, മുൻ ബ്രാഞ്ച് സെക്രട്ടറി എം.എം സജീവ് എന്നിവരെ പ്രാഥമിക അംഗത്വത്തിൽനിന്നു നീക്കം ചെയ്തു. ഇതിൽ എം.എം സജീവ് ഒഴികെയുള്ളവർ ഏഴാംവാർഡിൽ പാർട്ടി സ്ഥാനാർഥിക്ക് എതിരേ പ്രവർത്തിച്ചതായി കണ്ടെത്തി. മുന്നണി അച്ചടക്കം ലംഘിച്ച് കേരളകോൺഗ്രസ് സ്ഥാനാർഥിക്ക് എതിരേ ഭാര്യയെ മത്സരിപ്പിച്ചതിനാണ് സജീവിനെതിരേ നടപടി.
വെളിയം ബ്രാഞ്ച് അംഗങ്ങളായ ജോബിൻ കുരുവിള, അനില ദിലീപ്, നഴ്സറി ബ്രാഞ്ച് കമ്മിറ്റി അംഗം എം.കെ രാജേഷ് എന്നിവരെ മൂന്ന് മാസത്തേക്കും ബ്രാഞ്ച് സെക്രട്ടറി പി.ജി സലിയെ ഒരുമാസത്തേക്കും പാർട്ടി അംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തിട്ടുണ്ട്. സ്ഥാനാർഥിക്ക് എതിരേ പ്രവർത്തിച്ചതിന് ലോക്കൽ കമ്മിറ്റി അംഗം കെ.പി അശോകൻ, എസ്.ബി.ടി ബ്രാഞ്ച് സെക്രട്ടറി ശ്രീകുമാർ എന്നിവരെയാണ് താക്കീത് ചെയ്തത്.
പുറത്താക്കൽ അടിസ്ഥാനമില്ലാത്തത് – പാർട്ടി അംഗത്വം പുതുക്കാത്ത തന്നെ എങ്ങനെയാണ് പാർട്ടി പുറത്താക്കിയതെന്ന് അറിയിെല്ലന്ന് വസുമതി ഉത്തമൻ പ്രതികരിച്ചു. ആരോഗ്യപരവും കുടുംബപരവുമായ പ്രശ്നങ്ങളാൽ കഴിഞ്ഞ മൂന്ന് വർഷമായി സംഘടനാപ്രവർത്തനങ്ങളിൽ സജീവമായിരുന്നില്ല. ചില നേതാക്കളുടെ സംഘടനാവിരുദ്ധവും സ്വജനപക്ഷപാതപരവുമായ പ്രവർത്തനങ്ങളിൽ മനംമടുത്ത് പാർട്ടി അംഗത്വം വേണ്ടന്ന് വെച്ചെങ്കിലും ചില സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി മെമ്പർഷിപ്പ് പുതുക്കിത്തരാൻ ലോക്കൽ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലെവിയും വരിസംഖ്യയും അടയ്ക്കുകയോ മെമ്പർഷിപ്പ് ഫോറം പൂരിപ്പിച്ച് നൽകുകയോ ചെയ്തിട്ടിെല്ലന്നും അതുകൊണ്ട് തനിക്ക് നിലവിൽ പാർട്ടിയിൽ അംഗത്വം ഇല്ലെന്നും വസുമതി ഉത്തമൻ പറഞ്ഞു.