കോഴിക്കോട് : ഏറ്റവുമധികം പ്രമേഹരോഗികളുള്ള കേരളത്തിൽ കുട്ടികളിലെ ടൈപ്പ് വൺ പ്രമേഹരോഗത്തിന് സൗജന്യ ചികിത്സയുമായി സർക്കാർ ആരംഭിച്ച മിഠായി പദ്ധതി നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്തൊട്ടാകെ ആശ്വാസം പകർന്നത് 4000ത്തിലേറെ കുട്ടികൾക്ക്. ചികിത്സയും തുടർന്നുള്ള പരിചരണവും നൽകുന്ന പദ്ധതിയിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ മാത്രം 400-ഓളം കുട്ടികൾക്ക് ആശ്വാസം പകരാൻ കഴിഞ്ഞതായി മിഠായി പദ്ധതി മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ. ടി.വി. രാജേഷ് പറഞ്ഞു.
സംസ്ഥാനത്ത് കോഴിക്കോട് മെഡിക്കൽ കോളേജിലാണ് പദ്ധതി ആദ്യമായി ആരംഭിച്ചത്. ഇപ്പോൾ അഞ്ച് മെഡിക്കൽ കോളേജുകളിൽ നോഡൽ സെന്ററുകളുണ്ട്. കേരള സാമൂഹിക സുരക്ഷാമിഷന്റെ കീഴിൽ 2018 ജൂണിലാണ് പദ്ധതി ആരംഭിച്ചത്. ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്ക് സൗജന്യ ഇൻസുലിൻ തെറാപ്പിയും തുടർന്ന് ഗ്ളൂക്കോസ് ലെവൽ നിരീക്ഷിക്കുന്ന ഉപകരണവും നൽകുന്നു.
കുട്ടികൾക്ക് ബോധവത്കരണവും രക്ഷിതാക്കൾക്ക് പരിശീലനവും നൽകുന്നുണ്ട്. കുട്ടികൾക്ക് നിത്യവും ഇൻസുലിൻ കുത്തിവെക്കുന്നതിനു പകരം പെൻ സംവിധാനത്തിലൂടെ സൂചികുത്തുന്ന വേദന ഒരു പരിധിവരെ കുറയ്ക്കുന്നു.
മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുള്ള 18 വയസ്സുവരെയുള്ള കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളേജിനെയാണ് ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. നവംബർ ഒന്നിന് 1050 കുട്ടികൾ പുതുതായി സംസ്ഥാനത്തൊട്ടാകെ ഓൺലൈനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടുലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്കാണ് മിഠായി പദ്ധതിയിൽ സൗജന്യ ചികിത്സ ലഭ്യമാകുന്നത്. പദ്ധതിയിൽ ഇൻസുലിൻ പെൻ, കാട്രിഡ്ജ്, ഗ്ളൂക്കോമീറ്റർ, സ്ട്രിപ്പ് തുടങ്ങിയവയ്ക്ക് ഒരുവർഷത്തേക്ക് 25,000 രൂപയോളം ചെലവ് വരും. ഇതെല്ലാം മിഠായി പദ്ധതിയിൽ സൗജന്യമായാണ് നൽകുന്നത്. ഏഴ് വയസ്സിന് മുകളിലുള്ള കുട്ടികൾ പരിശീലനത്തിലൂടെ സ്വയം ഇൻസുലിൻ എടുത്തുശീലിക്കുന്നു. ഐ.എം.സി.എച്ചിൽ മൂന്ന് മാസം പ്രായമായ മൂന്ന് കുട്ടികൾക്കുവരെ ഇൻസുലിൻ നൽകുന്ന അവസ്ഥയുണ്ട്.