കൊച്ചി: വേൾഡ് മലയാളി കേരള കൗൺസിലിന്റെ പുതിയ നേതൃത്വം ചുമതലയേറ്റു. ചെയർമാൻ പ്രസാദ് കുഴിക്കാല, പ്രസിഡന്റ് ഡോ. ശങ്കർ അയ്യർ, സെക്രട്ടറി അഡ്വ.ആശാ പോൾ, ട്രഷറർ ഡോ.റോണി ഗിൽബർട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റിയാണ് ചുമതലയേറ്റത്. “കേരള ഫസ്റ്റ് ” പദ്ധതിയിലൂടെ യുവജന തൊഴിൽ, ആരോഗ്യം, ടൂറിസം, നിക്ഷേപം, സാമൂഹിക വികസനം എന്നിവയിൽ സംസ്ഥാന വ്യാപകമായി പ്രവർത്തനങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചു. കൊച്ചിയിൽ ചേർന്ന എക്സിക്യൂട്ടീവ് കൗൺസിൽ യോഗം കേരളത്തിന്റെ വികസനത്തിനായുള്ള പ്രവർത്തനരേഖ അംഗീകരിച്ചു. ലോകമെമ്പാടുമുള്ള മലയാളികളുടെ അറിവും അനുഭവസമ്പത്തും നിക്ഷേപ സാധ്യതകളും കേരളത്തിന്റെ പുരോഗതിയുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.
യുവജന തൊഴിലില്ലായ്മ, ലഹരി ഉപയോഗം, റോഡപകടങ്ങൾ, ജീവിതശൈലി രോഗങ്ങൾ, വയോജനങ്ങളുടെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. എല്ലാ പഞ്ചായത്തുകളിലും യൂണിറ്റുകൾ രൂപീകരിച്ച് ആരോഗ്യ ബോധവൽക്കരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, യുവജന ശാക്തീകരണം, സംരംഭകത്വ പരിശീലനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ പദ്ധതികൾ നടപ്പാക്കും. ലോകമെമ്പാടുമുള്ള മലയാളി വ്യവസായികളെയും പ്രൊഫഷണലുകളെയും ഏകോപിപ്പിച്ച് കേരളത്തിൽ നിക്ഷേപവും തൊഴിലവസരങ്ങളും വർധിപ്പിക്കാനും തീരുമാനിച്ചു. ടൂറിസം, സ്റ്റാർട്ടപ്പ് വികസനം, ഡിജിറ്റൽ നൈപുണ്യ പരിശീലനം, വനിതാ ശാക്തീകരണം എന്നിവയ്ക്കും പ്രത്യേക പ്രാധാന്യം നൽകും.
രാഷ്ട്രീയത്തിനും മതത്തിനും ജാതിക്കും അതീതമായി സേവനവും വികസനവുമാണ് സംഘടനയുടെ ലക്ഷ്യമെന്ന് നേതൃത്വം വ്യക്തമാക്കി. “കേരളം വളർന്നാൽ മലയാളി വളരും ; മലയാളി വളർന്നാൽ കേരളം വളരും” എന്ന ദർശനത്തോടെ ലോക മലയാളികളുടെ ശക്തിയെ കേരള വികസനത്തിനായി പ്രയോജനപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.






























