കോട്ടയം: പുസ്തക വിവാദത്തിൽ പ്രതികരണവുമായി എഴുത്തുകാരി കെ.ആർ മീര. ദീർഘകാലത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് കലാചിയെന്നും ധാരാളം ചിന്തിച്ച് പണിയെടുത്ത് വായനക്കാർക്ക് മുമ്പിൽ സമർപ്പിച്ചതാണ് കലാചിയെന്നും മീര പറഞ്ഞു. അഭിപ്രായം പറയുന്ന സ്ത്രീകളെ നിശബ്ദരാക്കാൻ കാലങ്ങളായുള്ള ശ്രമമാണെന്നും എത്ര പ്രശ്നങ്ങളുണ്ടായാലും എഴുത്ത് തുടരുമെന്നും അവർ പറഞ്ഞു. ഏറ് കിട്ടുന്ന കല്ലുകൾ കൊണ്ട് കൊട്ടാരം പണിയുമെന്നും അഭിപ്രായം പറയുന്നത് ഒഴിവാക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും മീര പറഞ്ഞു. ‘എന്നെ സംബന്ധിച്ചിടത്തോളം കടുത്ത പരീക്ഷണങ്ങളിലൊന്നായിരുന്നു കലാചി. കടുത്ത പ്രയത്നമെടുത്ത് എഴുതിയ പുസ്തകമാണിത്. ദീർഘകാലത്തെ കഠിനാധ്വാനത്തിന്‍റെ ഫലമായിരുന്നു അത്. ധാരാളം ചിന്തിച്ച്, പണിയെടുത്ത് വായനക്കാർക്ക് മുമ്പിൽ സമർപ്പിച്ചതാണ് കലാച്ചി.
എന്നാൽ ഇതിന്‍റെ പേരിൽ ഒരുപാട് അധിക്ഷേപങ്ങളും അതിക്രമങ്ങളും നേരിടേണ്ടിവന്നു. ഇതുകൊണ്ടൊന്നും തളരുന്നയാളല്ല ഞാൻ. ഇനിയുമൊരു 10-20 വർഷം എഴുതണമെന്നാണ് ആഗ്രഹം’. മീര വ്യക്തമാക്കി.അനുകരണ വിവാദങ്ങളിൽ പുരുഷന്‍മാരുടെ പേര് പറയാറില്ലെന്നും പകരം ദീപയടിയെന്ന് പറയുമെന്നും മീര പറഞ്ഞു. ‘വല്ലാതെ എയറിൽ നിൽക്കുന്ന സമയമാണിത്. എല്ലാക്കാലവും എയറിൽ നിന്നാണ് എഴുതിയത്. ഏറ് കിട്ടുന്ന കല്ലുകൾ കൊണ്ട് കൊട്ടാരം പണിയും. ഇനിയുമെത്ര പ്രശ്നങ്ങളുണ്ടായാലും എഴുത്ത് തുടരും. അക്കാര്യത്തിൽ കൂടുതലൊന്നും ആലോചിക്കാനില്ല. മിടുക്കിയാണെന്ന് തെളിയിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്ന് കരുതരുത്.
അഭിപ്രായം പറയുന്നത് ഒഴിവാക്കാൻ ഉദ്ദേശിച്ചിട്ടില്ല.’ മീര കൂട്ടിച്ചേർത്തു.പ്രമുഖ എഴുത്തുകാരികളായ കെ.ആർ മീരയുടെയും ഹരിത സാവിത്രിയുടെയും നോവലുകളിലെ സാമ്യത്തെ ചൊല്ലി സാഹിത്യരംഗത്ത് ചൂടേറിയ ചർച്ചകൾ തുടരുന്നതിനിടെയാണ് മീരയുടെ പ്രതികരണം. 2022ൽ പുറത്തിറങ്ങിയ ഹരിതയുടെ ‘സിന്നും’ 2025-ൽ പുറത്തിറങ്ങിയ ‘കലാച്ചിയും’ തമ്മിൽ ഉള്ളടക്കത്തിൽ സാമ്യതയുണ്ടെന്ന് സാഹിത്യപ്രേമികൾ വിമർശനമുന്നയിച്ചിരുന്നു. രണ്ട് നോവലുകളിലെയും അടിസ്ഥാന പ്രമേയം കാമുകനെ തേടി വിദേശത്തെ പ്രശ്നബാധിത മേഖലയിൽ പോകുന്ന യുവതിയുടെ പോരാട്ടമാണ്.






























