ആലപ്പുഴ : ചോദ്യക്കടലാസ് മാറിനൽകിയതിനെ തുടർന്ന് പിഎസ്‌സി പരീക്ഷ റദ്ദാക്കിയ സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ, 2 അധ്യാപകർ, ഒരു പിഎസ്‌സി ഉദ്യോഗസ്ഥൻ എന്നിവർക്കെതിരെ നടപടിക്ക് സാധ്യത. ഇന്ന് ചേരുന്ന പിഎസ്‌സി യോഗത്തിലാണ് വിഷയത്തിൽ തീരുമാനമെടുക്കുക. വിവിധ കമ്പനി കോർപറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (എൽജിഎസ്) പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ടമാണ് ചോദ്യക്കടലാസ് മാറി നൽകിയതിനെ തുടർന്ന് റദ്ദാക്കിയത്. ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്കൂളിലെ സെന്ററിലാണ് പേപ്പർ മാറി നൽകിയത്. സെന്ററിന്റെ ചുതമലയുണ്ടായിരുന്ന ചീഫ് സൂപ്രണ്ടായ സ്കൂൾ പ്രിൻസിപ്പൽ, അസി. സൂപ്രണ്ടുമാരായ 2 അധ്യാപകർ, അഡീഷനൽ ചീഫ് സൂപ്രണ്ടായ പിഎസ്‌സിയിലെ പഴ്സനൽ അസിസ്റ്റന്റ് എന്നിവർക്കെതിരെയാണ് നടപടിക്ക് സാധ്യത.
പരീക്ഷയുടെ ഒരു മണിക്കൂർ മുൻപ് മാത്രമാണ് ചോദ്യക്കടലാസുകൾ പിഎസ്‌സി സ്കൂളിലെത്തിക്കുന്നത്. ചീഫ് സൂപ്രണ്ടായ പ്രിൻസിപ്പലിന്റെ കൈവശമാണ് ചോദ്യക്കടലാസുകൾ എൽപ്പിക്കുക. രാവിലെ നൽകേണ്ട ചോദ്യങ്ങളടങ്ങിയ ബ്രൗൺ കവറിനു പുറത്ത് FN (ഫോർ നൂൺ) എന്നും ഉച്ചയ്ക്കുള്ള ചോദ്യങ്ങളുടെ പച്ചക്കവറിനു പുറത്ത് AN (ആഫ്റ്റർ നൂൺ) എന്നും വലുതായി എഴുതിയിട്ടുണ്ടായിരുന്നു. പരീക്ഷയ്ക്കു 15 മിനിറ്റ് മുൻപ് ചീഫ് സൂപ്രണ്ടാണ് കവറിനു പുറത്ത് ഒപ്പിട്ട ശേഷം ചോദ്യക്കടലാസുകൾ പുറത്തെടുക്കേണ്ടത്. ഇൻവിജിലേറ്റർമാരും അസി. സൂപ്രണ്ടുമാരുമായ 2 അധ്യാപകരും സാക്ഷികളായി ഒപ്പിടണം. ഇതേസമയം പിഎസ്‌സിയിലെ ഒരു ഉദ്യോഗസ്ഥൻ സെന്ററിലെത്തുകയും പരീക്ഷാ ഹാളുകൾ പരിശോധിക്കുകയും ചെയ്യും.
ഈ ഉദ്യോഗസ്ഥന്റെയും സാന്നിധ്യത്തിലാണ് കവർ പൊട്ടിക്കേണ്ടത്. ചോദ്യക്കടലാസുകൾ മാറി പൊട്ടിച്ചപ്പോൾ പിഎസ്‌സി ഉദ്യോഗസ്ഥൻ ഹാളുകൾ പരിശോധിക്കുകയായിരുന്നു എന്നാണ് പിഎസ്‌സി വിശദീകരിക്കുന്നത്. എന്നാൽ ഈ ഉദ്യോഗസ്ഥനും സാക്ഷികളായി ഒപ്പിട്ട 2 അധ്യാപകർക്കും പ്രിൻസിപ്പലിനും എതിരെയാകും നടപടി വരിക. വിതരണം ചെയ്ത പേപ്പറുകളിൽ നിന്ന് മാറിപ്പോയത് മനസ്സിലാക്കാൻ ബുദ്ധിമുട്ടായതിനാൽ മറ്റ് ഇൻവിജിലേറ്റർമാർക്കെതിരെ നടപടി വരാൻ സാധ്യതയില്ല. ഇവരോട് വിശദീകരണം തേടിയേക്കും. 10 ഹാളുകളിലായി 200 വിദ്യാർഥികളാണ് ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്കൂളിലെ ഈ സെന്ററിൽ പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 166 പേരാണ് പരീക്ഷയ്ക്കു ഹാജരായത്. പരീക്ഷയുടെ ഒന്നാം ഘട്ടം റദ്ദാക്കിയിട്ടില്ലെങ്കിലും ചോദ്യം മാറി ലഭിച്ച ഈ 166 േപർക്കും പുനഃപരീക്ഷ നടത്തുമെന്ന് പിഎസ്‌സി അറിയിച്ചിട്ടുണ്ട്.






























