കുളത്തുപ്പുഴ: അച്ഛനെയും ബന്ധുവിനെയും കൊല്ലാൻ ശ്രമിച്ച കേസിൽ മകനെ കുളത്തുപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. തെന്മല കെ.ഐ.പി ലേബർ കോളനിയിൽ മുരുകന്റെ മകൻ കണ്ണനെയാണ് (36) അറസ്റ്റ് ചെയ്തത്. ഒന്നാം തിയതി രാത്രി 8 .45 മണിയോടുകൂടിയാണ് കേസിനാസ്പദമായ സംഭവം. ഒരു മാസം മുമ്പ് കണ്ണൻ മുരുകന്റെ ബന്ധുവായ സുബ്രഹ്മണ്യന്റെ മൊബൈൽ ഫോൺ എടുത്തുകൊണ്ടുപോയി വിറ്റിരുന്നു. സംഭവ ദിവസം കണ്ണനും അച്ഛനായ മുരുകനും തമ്മിൽ വഴക്കുകൂടുന്ന ബഹളം കേട്ട് അങ്ങോട്ട് ചെന്ന സുബ്രഹ്മണ്യനെ കണ്ണൻ അസഭ്യം പറയുകയും വീട്ടിൽ നിന്നിറങ്ങി പോകാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് മുരുകനോട് സംസാരിച്ചുകൊണ്ടിരുന്ന സുബ്രഹ്മണ്യനെ കണ്ണൻ ഒരു ഇരുമ്പ് ലിവർ കൊണ്ട് തലക്ക് അടിക്കുകയും ചെയ്തു.
തല പൊട്ടി കട്ടിലിലേക്ക് വീണ സുബ്രഹ്മണ്യനെ വീണ്ടും അടിക്കാൻ ശ്രമിച്ചപ്പോൾ തടയാൻ നോക്കിയ അച്ഛനെയും ലിവർകൊണ്ട് തലക്ക് അടിച്ചു. തലയ്ക്കു പരിക്ക് പറ്റിയ സുബ്രഹ്മണ്യനും മുരുകനും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയാണ്. കുളത്തുപ്പുഴ ഇൻസ്‌പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിൽ എസ്.ഐ പ്രജീഷ് കുമാർ , എ.എസ്.ഐ വിനോദ് കുമാർ , സി.പി.ഒ മാരായ സുജിത്,സജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.