കോന്നി: വേനലവധിയുടെ തിരക്കിൽ ആനക്കൂട്. മൂന്ന് ദിവസത്തെ പൊതു അവധിയിൽ കോന്നിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ആനക്കൂട്ടിൽ വന്‍ തിരക്ക്. ഈ അടുത്ത കാലത്ത് ആനക്കൂട്ടിലെത്തിച്ച ഒന്നേകാൽ വയസുള്ള കൊച്ചയ്യപ്പൻ എന്ന കുട്ടിക്കൊമ്പനാണ് ആനക്കൂട്ടിലെ താരം . പ്രിയദർശിനി, മീന, ഈവ, കൃഷ്ണ, നീലകണ്ഡൻ എന്നീ ആനകളാണ് ഇവിടുത്തെ മറ്റ് അന്തേവാസികൾ. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് ആനസവാരി നിർത്തിവെച്ചിരിക്കുകയാണ്. അതേ പോലെ മുൻപ് ആനകളെ കുളിപ്പിക്കാൻ അച്ചൻകോവിലാറ്റിൽ സഞ്ചായത്ത് കടവിൽ കൊണ്ടു പോകുമായിരുന്നു. എന്നാൽ ഇപ്പോൾ ആനക്കൂട്ടിൽ തന്നെ കുളിപ്പിക്കുകയാണ്. കൂടാതെ രാവിലെ പത്ത് റൗണ്ട് ആനകളെ നടത്തിക്കും . ആനകളുടെ നടത്തവും കുളിയും കാണാനും ചിത്രങ്ങൾ ക്യാമറയിൽ പകർത്താനും വിനോദ സഞ്ചാരികൾ എത്താറുണ്ട്.
ആനകളെ കൂടാതെ, ആന മ്യൂസിയം, പാർക്ക്, വനവിഭവങ്ങൾ ലഭിക്കുന്ന വനശ്രീ, ഗജരാജ പേപ്പർ നിർമ്മാണ യൂണിറ്റ് അടക്കം വൈവിധ്യമാർന്ന കാഴ്ച്ചകൾ ഇവിടെ കാണാൻ കഴിയും. ആനക്കൂടിന്റെ ചരിത്രം ഇങ്ങനെയാണ് – 1942 ലാണ് 9 ഏക്കർ സ്ഥലത്ത് ആനക്കുട് സ്ഥാപിക്കുന്നത്. പൂർണ്ണമായും കമ്പകത്തിന്റെ തടി ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. 12.65 മീറ്റർ നീളത്തിലും 8.6 മീറ്റർ വീതിയിലും 7 മീറ്റർ ഉയരത്തിലും ആണ് കൂട് നിർമ്മിച്ചിരിക്കുന്നത് . 6 ആനകൾക്ക് പരിശീലനം നൽകത്തക്ക രീതിയിൽ അറകളായി ആണ് നിർമ്മാണം. ആദ്യകാലത്ത് വാരിക്കുഴികൾ നിർമ്മിച്ച് താപ്പാനകളെ ഉപയോഗിച്ച് വനത്തിൽ നിന്ന് ആനകളെ ഇവിടെ എത്തിച്ച് മെരുക്കി പരിശീലനം നൽകി എടുക്കാറുണ്ടായിരുന്നു. എന്നാൽ 1977 ൽ ആനപിടുത്തം നിർത്തലാക്കി . കോന്നിയിൽ കൊച്ചയ്യപ്പൻ, രഞ്ജി, പത്മനാഭൻ , ബാലകൃഷ്ണൻ, സോമൻ, വേണു , രമേശൻ, മണി (കോന്നി മണിയൻ) എന്നി ആനകളായിരുന്നു ആദ്യകാലത്തെ താപ്പാനകൾ. ഇന്ത്യ പോർച്ചുഗല്ലിന് സമ്മാനമായി സംയുക്ത എന്ന ആനയെ നൽകിയിട്ടുണ്ട്.