പത്തനംതിട്ട: യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കി അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ കേസിൽ യുവദമ്പതികള്‍ അറസ്റ്റിൽ. പത്തനംതിട്ട ചരൽക്കുന്നിലാണ് രണ്ട് യുവാക്കള്‍ അതിക്രൂരപീഡനത്തിനിരയായത്. സംഭവത്തിൽ ചരൽക്കുന്ന് സ്വദേശിയായ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ, റാന്നി എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് ഹണി ട്രാപ്പിന് ഇരയായത്. മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തിൽ സമാനതകള്‍ ഇല്ലാത്ത പീഡനമാണ് രണ്ട് യുവാക്കളും നേരിട്ടതെന്നാണ് പോലീസ് പറയുന്നത്. യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചെന്നും കെട്ടിത്തൂക്കിയിട്ട് അതിക്രൂരമായി മര്‍ദിച്ചെന്നും എഫ്ഐആറിലുണ്ട്.
റാന്നി സ്വദേശിയുടെ ജനനേന്ദ്രയത്തിൽ 23 സ്റ്റാപ്ലർ പിന്നുകളാണ് അടിച്ചത്. യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നതായി അഭിനയിച്ചശേഷം ഇതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും എഫ്ഐആറിലുണ്ട്. പ്രതികളായ യുവദമ്പതികള്‍ സൈക്കോ മനോനിലയുള്ളവരാണെന്ന് പോലീസ് പറഞ്ഞു. യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കിയശേഷം ഇവരുടെ പണവും ഐഫോണും തട്ടിയെടുത്തെന്നും എഫ്ഐആറിലുണ്ട്.






























