മറയൂർ : വിഷം കഴിച്ചശേഷം ചികിത്സ തേടി ഒറ്റയ്ക്ക് ആശുപത്രിയിലെത്തിയ യുവാവ് മരിച്ചു. തായണ്ണൻകുടി ഗോത്രവർഗ കോളനിയിലെ അനിയന്റെയും നീലാമണിയുടെയും മകൻ കുമാറാണ്(25) ഞായറാഴ്ച മരിച്ചത്. രണ്ട് ദിവസം മുൻപാണ് വിഷം കഴിച്ചതെന്നാണ് മരിക്കും മുൻപ് കുമാർ പറഞ്ഞത്.
ഞായറാഴ്ചയാണ് കുമാർ ചികിത്സ തേടി മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയത്. നെഞ്ചുവേദനയാണെന്ന് മാത്രം പറഞ്ഞു. ഇ.സി.ജി. എടുത്തു നോക്കിയപ്പോൾ പ്രശ്നമൊന്നും കണ്ടില്ല. തുടർന്നാണ് രണ്ട് ദിവസം മുൻപ് എലിവിഷം കഴിച്ച കാര്യം കുമാർ പറയുന്നത്. വിഷം കഴിച്ചിട്ട് ആരും കാണാതെ തായണ്ണൻ കുടിയിലെ കൃഷിയിടത്തിൽ കഴിച്ച് കൂട്ടിയെന്നും അസ്വസ്ഥത തോന്നിയപ്പോൾ ഓട്ടോ പിടിച്ച് ആശുപത്രിയിലേക്ക് വരുകയായിരുന്നുവെന്നുമാണ് യുവാവ് പറഞ്ഞത്.
ആശുപത്രി അധികൃതർ ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകി. കൂടെ ആരും ഇല്ലാതിരുന്നതിനാൽ ആശുപത്രിയധികൃതർ ഉടനെ മറയൂർ പഞ്ചായത്തിലും എസ്.ടി.ഓഫീസിലും ചിന്നാർ വന്യജീവി സങ്കേതത്തിലും വിവരമറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഹെൻട്രി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോമോൻ തോമസ്, പഞ്ചായത്തംഗം കെ.അലി, ബ്ലോക്ക് പഞ്ചായത്തംഗം വിജയ് കാളിദാസ്, സോഷ്യൽ വർക്കർ ധനുഷ് പി.കെ. എന്നിവരുടെ നേതൃത്വത്തിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഭാഗ്യക്ഷ്മി. അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം മറയൂർ പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്കാരം നടത്തി.