പത്തനംതിട്ട: വെച്ചൂച്ചിറ പരുവയിൽ പെയിന്‍റ് തൊഴിലാളികളായ യുവാക്കള്‍ക്ക് ക്രൂരമര്‍ദനം. സ്കൂട്ടറിലെത്തിയ രണ്ടുപേര്‍ യുവാക്കളെ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. യുവാക്കളെ ഇടിവള കൊണ്ട് മുഖത്തും ചെവിയിലും ക്രൂരമായി മർദിച്ചു. മർദനമേറ്റ യുവാവ് സ്കൂട്ടറിൽ നിന്നും റോഡിൽ വീണു. അതിനിടെ വടക്കൻ പറവൂരിൽ ഡിവൈഎഫ്ഐ നേതാവിന് നേരെ ഗുണ്ടാ ആക്രമണം. മേഖല പ്രസിഡന്‍റ് ഷിയാസിനെയാണ് കാപ്പ കേസ് പ്രതിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം മർദിച്ചത്. സാരമായി പരിക്കേറ്റ ഷിയാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കായി പോലീസ് അന്വേഷണം തുടങ്ങി.
എറണാകുളം കോതമംഗലത്ത് മദ്യ വില്‍പ്പനയെക്കുറിച്ച് എക്സൈസിന് പരാതി നൽകിയെന്നാരോപിച്ച് വനിതാ പഞ്ചായത്ത് അംഗം അടക്കമുള്ളവരെ മർദിച്ചു. കോതമംഗലം കുട്ടമ്പുഴ പഞ്ചായത്ത് അംഗം ബിന്ദു രാജേന്ദ്രൻ അടക്കമുള്ളവർക്കാണ് മർദനമേറ്റത്. ഇവരുടെ വസ്ത്രം വലിച്ചു കീറിയതായും പരാതിയുണ്ട്.പരിക്കേറ്റവരെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിണവൂർകുടിയിൽ ഒരു ക്ലബിന്റെ വിഷു ആഘോഷത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ആക്രമണം. പോലീസ് ഇതുവരെ മൊഴിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്.





























