റാന്നി : വീടിനുള്ളിൽ യുവതിയും കുഞ്ഞും ദുരൂഹ സാഹചര്യത്തില്‍ തീപൊള്ളലേറ്റു മരിച്ച സംഭവത്തിൽ ദുരൂഹത നീക്കണമെന്ന ആരോപണവുമായി പ്രദേശവാസികൾ മനുഷ്യാവകാശ കമ്മീഷന് പരാതി നല്കി. ഐത്തല മങ്കുഴിമുക്ക് മീന്‍മുട്ടുപാറ ചുവന്നപ്ലാക്കല്‍ തടത്തില്‍ സജു ചെറിയാന്‍റെ ഭാര്യ റിന്‍സ(23),മകള്‍ അല്‍ഹാന അന്ന (ഒന്നര) എന്നിവരാണ് കഴിഞ്ഞ ഏപ്രിൽ നാലിന് വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടത്. നാടിനെ നടുക്കിയ അമ്മയുടെയും മകളുടെയും മരണത്തില്‍ ലോക്കൽ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി ജില്ലാ പോലീസ് മേധാവിക്കു നാട്ടുകാർ പരാതി നല്കി. എന്നിട്ടും അന്വേഷണം തൃപ്തികരമാകാതെ വന്നതോടെയാണ് നാട്ടുകാർ മനുഷ്യവകാശ കമ്മീഷന് പരാതി നല്കിയത്.
ചെറിയ കുപ്പിയിലെ മണ്ണെണ്ണ ഒഴിച്ചാണ് തീ കത്തിച്ചതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ വീടിനകത്ത് തീ കൊളുത്തി ആത്മഹത്യ ചെയ്ത ഒരു സാഹചര്യവും കാണുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അടുത്ത് താമസിക്കുന്ന ഇവരുടെ ബന്ധുക്കൾ ഒരു ശബ്ദവും കേട്ടില്ലെന്നാണ് അവർ പറയുന്നത്. പിന്നീട് നാട്ടുകാർ ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ നാട്ടുകാരായ പരാതിക്കാരെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയപ്പോൾ കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് സ്ഥാപിക്കുന്നതിനു വേണ്ടി യുവതിയുടെ കൈയ്യക്ഷരവുമായി ഒരുബന്ധം പോലും ഇല്ലാത്ത ആത്മഹത്യ കുറിപ്പാണ് കാണിച്ചത് എന്നും ആരോപണം ഉയരുന്നുണ്ട്.
ആത്മഹത്യാ കുറിപ്പിൽ ഭർത്താവിൻ്റെ പ്രേരണ മൂലമാണ് ജീവനൊടുക്കുന്നതെന്ന് പറയുന്നുണ്ട്. അങ്ങനെയെങ്കിൽ ഗൾഫിൽ നിന്നു വന്ന ഭർത്താവിനെ കേസ് രജിസ്റ്റർ ചെയ്യാതെ തിരികെ വിട്ടത് സംശയം ജനിപ്പിക്കുന്നു. പോലീസ് അന്വേഷണത്തിൽ യുവതിക്ക് കാമുകൻമാർ ഉണ്ടെന്ന് കണ്ടെത്തിയതായി പറയുന്നുണ്ട്. അങ്ങനെയെങ്കിൽ ഇവരെ കണ്ടെത്തുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. നാട്ടിൽ നടന്ന ദുരൂഹ മരണത്തിൽ നാട്ടുകാരായ തങ്ങൾക്കുള്ള ആശങ്കയും ഉത്കണ്ഠയും പരിഗണിച്ച് വിദഗ്ധ അന്വേഷണം നടത്തണമെന്നാണ് മനുഷ്യാവകാശ കമ്മീഷനിൽ കൊടുത്ത പരാതിയില്‍ നാട്ടുകാർ വ്യക്തമാക്കുന്നത്