കൊച്ചി : 21 കിലോ കഞ്ചാവുമായി കൊച്ചിയിൽ യുവാവ് എക്സൈസിന്റെ പിടിയിൽ. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഞ്ചാവുവിൽപ്പന നടത്തിയിരുന്ന യുവാവാണ് പിടിയിലായത്. കണയന്നൂർ പൂണിത്ര പൊന്നുരുന്നി കൊല്ലത്തുപറമ്പിൽ വീട്ടിൽ താമസിച്ചിരുന്ന തമിഴ്നാട് മധുര സ്വദേശി സെൽവകുമാറിനെയാണ് എക്‌സൈസ് പിടികൂടിയത്. ആലുവ മുട്ടംഭാഗത്ത് നടത്തിയ പരിശോധനയിൽ രണ്ടുകിലോ കഞ്ചാവുമായി സെൽവകുമാറിനെ ആദ്യം പിടികൂടുകയായിരുന്നു. തുടർന്ന് ഇയാളുടെ പൊന്നുരുന്നിയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് രണ്ടു ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 19 കിലോ കഞ്ചാവുകൂടി എക്‌സൈസ് കണ്ടെടുത്തത്.
കൊച്ചി, ആലുവ, മരട്, ഇടപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ കോളേജ് വിദ്യാർഥികൾക്കും ഐടി പ്രൊഫഷണലുകൾക്കും ചെറുകിട കച്ചവടക്കാർക്കുമാണ് ഇയാൾ കഞ്ചാവ് എത്തിച്ച് നൽകിയിരുന്നത്. ആഴ്ചകളോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് എക്സൈസ് സംഘം പ്രതിയെ വലയിലാക്കിയത്. എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് ഡി എസ് അരുണിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഒ എൻ അജയകുമാർ, പ്രിവന്റീവ് ഓഫീസർമാരായ എൻ സതീഷ് ബാബു, ടി എസ് പ്രതീഷ്, സിവിൽ എക്സൈസ് ഓഫീസർ സുധീഷ്, സുസ്‌മിത, ജയൻ എന്നിവർചേർന്നാണ് പ്രതിയെ പിടികൂടിയത്.





























