ദില്ലി : ദില്ലിയിലെ സംസ്ഥാന സര്‍ക്കാരിന്റ ഔദ്യോഗിക വസതിയായ കേരള ഹൗസില്‍ ഡിവൈഎഫ്‌ഐയുടെ ദേശീയ കമ്മിറ്റി ചേര്‍ന്ന സംഭവത്തില്‍ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. കേരള ഹൗസിന്റെ കോണ്‍ഫറന്‍സ് ഹാള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിട്ടു നല്‍കരുതെന്ന ചട്ടം ലംഘിച്ചുവെന്നാണ് കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ക്ക് കൊടുത്ത പരാതിയില്‍ പറയുന്നത്. ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി യോഗം കേരള ഹൗസില്‍ ചേരാന്‍ അനുമതി നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
കേരള ഹൗസിലെ കേന്ദ്രകമ്മിറ്റി യോഗത്തില്‍ വച്ച് നിലവിലെ പൊതുമരാമത്ത് മന്ത്രി കൂടിയായ പി.എ.മുഹമ്മദ് റിയാസ് സ്ഥാനമൊഴിയുകയും പകരം എ.എ.റഹീം ദേശീയ അധ്യക്ഷന്റെ ചുമതലയേറ്റെടുക്കുകയും ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പിന് ഉടമസ്ഥതയിലാണ് കേരള ഹൗസ് എന്നിരിക്കെ മന്ത്രി മുഹമ്മദ് റിയാസിന്റെത് അധികാര ദുര്‍വിനിയോഗമാണെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയില്‍ പറയുന്നത്. വിഷയത്തില്‍ റസിഡന്റ് കമ്മീഷണറുടെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനം.
സുര്‍ജിത്ത് ഭവനും ഏകെജി ഭവനും ഉണ്ടായിരിക്കേ സര്‍ക്കാര്‍ സ്ഥാപനം രാഷ്ട്രീയ പരിപാടിക്ക് ഉപയോഗിച്ചുവെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രധാന വിമര്‍ശനം. പൊതുമരാമത്ത് മന്ത്രിയെന്ന നിലയില്‍ മുഹമ്മദ് റിയാസിനായി ഹാള്‍ ബുക്ക് ചെയ്തായിരുന്നു ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി യോഗം ചേര്‍ന്ന്. രാഷ്ട്രീയം പറയാനില്ലാത്തവരാണ് വിവാദത്തിന് പിന്നിലെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എഎ റഹീം പ്രതികരിച്ചു.
ഇന്നലെയാണ് കേരള ഹൗസിലെ കോണ്‍ഫറന്‍സ് മുറിയില്‍ ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി യോഗം ചേര്‍ന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ പാര്‍ട്ടികളുമായി ബന്ധമുള്ള സംഘടനകൾക്കോ, സ്വകാര്യ വ്യക്തികള്‍ക്കോ, വാണിജ്യ ആവശ്യങ്ങള്‍ക്കോ ഒന്നും കേരള ഹൗസിലെ കോണ്‍ഫറന്‍സ് മുറി നല്‍കാന്‍ പാടില്ലെന്നതാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ ഇതെല്ലാം ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റിക്കായി മറി കടന്നുവെന്നാണ് ആരോപണം. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തനിക്ക് യോഗം ചേരാന്‍ 27, 28 തീയതികളില്‍ കോണ്‍ഫറന്‍സ് ഹാള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള ഹൗസ് അധികൃതര്‍ കോണ്‍ഫറന്‍സ് മുറി അനുവദിച്ചത്.