തിരുവനന്തപുരം : പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ബി & സി ബ്ലോക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട് വ്യാപക അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും നടന്നതായി ആരോപിച്ച് സമഗ്ര വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നൽകി. ഗുരുതര ആരോപണങ്ങളാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത് ആശുപത്രിയുടെ വികസനത്തിനായി അനുവദിച്ച പദ്ധതിയിൽ പൊതുപണത്തിന്റെ ദുരുപയോഗവും നിർമ്മാണ നിലവാരത്തിലെ അപാകതകളും ഉണ്ടായതായി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. നിർമാണ പ്രവർത്തനങ്ങൾ ഏകദേശം രണ്ട് കോടി രൂപ ചെലവിൽ പൂർത്തിയാക്കാനായിരുന്നു പദ്ധതി തയ്യാറാക്കിയതെങ്കിലും, നിലവിൽ നിർമാണത്തിൽ വലിയ ക്രമക്കേടുകൾ നിലനിൽക്കുന്നുവെന്നാണ് ആരോപണം.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ രാഷ്ട്രീയ-ഭരണ സ്വാധീനങ്ങൾ ഉപയോഗിച്ച് ചിലർ അനാവശ്യ ഇടപെടലുകൾ നടത്തിയതായും, ടെൻഡർ നടപടികളിലും സാമ്പത്തിക ഇടപാടുകളിലും സുതാര്യത പാലിച്ചില്ലെന്നും പരാതിയിൽ പറയുന്നു. ആശുപത്രിയിലെ രോഗികൾക്കും പൊതുജനങ്ങൾക്കും സുരക്ഷാ ഭീഷണിയുണ്ടാക്കുന്ന തരത്തിലാണ് നിർമാണത്തിലെ പിഴവുകളെന്നും ആരോപണമുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സാമ്പത്തിക ഇടപാടുകളും സാങ്കേതിക പരിശോധനകളും വിജിലൻസ് അന്വേഷിക്കണമെന്നും, അഴിമതിയിൽ പങ്കുള്ളവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും എച്ച് എം സി കമ്മറ്റി മെമ്പർ കൂടിയായ നഹാസ് പത്തനംതിട്ട ആവശ്യപ്പെട്ടു. ജനങ്ങളുടെ നികുതി പണം ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും, ആരോഗ്യ മേഖലയിലെ അഴിമതി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






























