മലപ്പുറം: താനൂർ ബോട്ട് അപകടത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. ബോട്ടിന് ലൈസൻസ് നൽകിയതിൽ മുൻ മന്ത്രിമാരായ വി അബ്ദുറഹ്മാന്റെയും അഹമ്മദ് ദേവർകോവിലിന്റെയും പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യം. ചട്ടങ്ങൾ മറികടന്ന് ബോട്ടിന് ടൂറിസ്റ്റ് ബോട്ടിന്റെ ലൈസൻസ് നൽകുന്നതിൽ മുൻ മന്ത്രിമാർ ഇടപെട്ടു എന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ഉന്നത ഇടപെടൽ ഇല്ലാതെ ലൈസൻസ് ലഭിക്കില്ലെന്നും അധികാരം ഉപയോഗിച്ച് പോലീസ് അന്വേഷണത്തിന് തടയിട്ടുവെന്നുമാണ് യൂത്ത് ലീഗ് നേതാക്കളുടെ ആരോപണം. ഇതടക്കം ചൂണ്ടിക്കാണിച്ചാണ് മുസ്ലിം യൂത്ത് ലീഗ് താനൂർ മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.
2023ലാണ് താനൂർ പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടം. താനൂർ തൂവൽതീരത്തുനിന്ന് പുറപ്പെട്ട ഉല്ലാസബോട്ട് പൂരപ്പുഴയിൽ മറിഞ്ഞ് കുട്ടികളടക്കം 22 പേരാണു മരിച്ചത്.അപകടത്തിൽപെട്ട ബോട്ടിന് റജിസ്ട്രേഷനോ സ്രാങ്കിന് ലൈസൻസോ ഉണ്ടായിരുന്നില്ല. ഉടമയും ജീവനക്കാരും സഹായികളും പോർട്ട് ഉദ്യോഗസ്ഥരുമടക്കം 12 പേരെ സംഭവത്തെ തുടർന്ന് അറസ്റ്റ് ചെയ്തിരുന്നു.





























