പാലക്കാട് : ഡിവൈഎഫ്‌ഐ-സിപിഎം ഗുണ്ടകളുടെ ആക്രമണത്തില്‍ യുവമോര്‍ച്ച നേതാവ് അരുണ്‍കുമാര്‍ കൊല്ലപ്പെട്ട കേസില്‍ ഡിവൈഎഫ്ഐ നേതാവ് കീഴടങ്ങി. ആലത്തൂര്‍ സ്റ്റേഷനിലെത്തിയാണ് യൂണിറ്റ് സെക്രട്ടറി മിഥുന്‍ കീഴടങ്ങിയത്. കൊലപാതകത്തിന് ശേഷം മിഥുന്‍ ഒളിവില്‍ പോവുകയായിരുന്നു. മിഥുന്റെ സഹോദരനടക്കം ആറു പേരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ക്ഷേത്രാത്സവത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ് അരുണിന് കുത്തേറ്റത്. കൂര്‍ത്ത കമ്പി കൊണ്ടും സോഡാ കുപ്പികള്‍ കൊണ്ടും കുത്തുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ അരുണ്‍ 9 ദിവസം നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പേനാക്കത്തിപോലെ മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള കുത്താണെന്നാണ് പോസ്റ്റ്മോര്‍ട്ടം പരിശോധനയുടെ പ്രാഥമിക കണ്ടെത്തല്‍. ഹൃദയത്തിനാണ് കുത്തേറ്റത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സെപ്പെട്ടെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. പഴമ്പാലക്കോട് മേഖലയില്‍ യുവമോര്‍ച്ചയുടെ പ്രവര്‍ത്തനം സജീവമായതില്‍ വിറളി പൂണ്ടാണ് ഡിവൈഎഫ്‌ഐയുടെ ആക്രമണം. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ആരോപിച്ച ബിജെപി ആലത്തൂര്‍ താലൂക്കില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് പോലീസ് നിലപാട്. കൊലയ്ക്ക് കാരണം വ്യക്തിവൈരാഗ്യമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.





























