തിരുവനന്തപുരം : തുറന്ന് കിടന്ന ഗേറ്റിലൂടെ റോഡിലേക്ക് ഇറങ്ങിയ ഒന്നേകാൽ വയസുകാരന് ദാരുണാന്ത്യം. വേങ്ങോട്-അമ്പാലൂർക്കോണം റോഡിൽ കിഴക്കുംകര പുത്തൻവീട്ടിൽ അബ്‍ദുള്‍ റഹിം – ഫസ്ന ദമ്പതിമാരുടെ മകൻ റയാന്‍ ആണ് മരിച്ചത്. അപകടം സംഭവിച്ച് റയാനെ റോഡരികിൽ കണ്ടെത്തുമ്പോൾ വീടിന്‍റെ ഗേറ്റ് ചെറുതായി തുറന്നുകിടക്കുന്ന നിലയിലായിരുന്നു.
ഇത് വഴിയാണ് കുട്ടി റോഡിലേക്കിറങ്ങിയത് എന്നാണ് പോലീസിന്‍റെ നിഗമനം. വീടിന്‍റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ആണ് രക്തം വാർന്ന നിലയിൽ വീട്ടുകാർ കാണുന്നത്. അയൽവാസിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ അബ്‍ദുള്‍ സലാമാണ് കുട്ടി റോഡിന് സമീപം കിടക്കുന്നത് ആദ്യം കണ്ടത്. ഇദ്ദേഹം ആണ് വീട്ടുകാരെ വിവരമറിയിച്ചത്. വീട്ടുകാരെത്തി കുട്ടിയെ എടുത്തപ്പോൾ കുട്ടിയുടെ വായിൽനിന്നും ചെവിയിൽനിന്നും ചോരവന്ന നിലയിലായിരുന്നു.
കുട്ടിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞിട്ടില്ല. എന്നാൽ വീട്ടിലേക്കു വന്നപ്പോൾ സംഭവം നടന്ന വീടിനു 100 മീറ്റർ അപ്പുറത്തുവെച്ച് ഒരു കാര്‍ കണ്ടുവെന്നാണ് അബ്‍ദുള്‍ സലാം പറഞ്ഞു. ആ വാഹനം ഇടിച്ചിട്ടതാകാമെന്നാണ് പോത്തൻകോട് പോലീസിന്‍റെ നിഗമനം.





























