ദില്ലി : നാഷനൽ ഡിഫൻസ് അക്കാദമി (എൻഡിഎ) പ്രവേശന പരീക്ഷ വിജയിച്ചവരിൽ 1002 പെൺകുട്ടികൾ. അഭിമുഖം, വൈദ്യപരിശോധന ഉൾപ്പെടെയുള്ള കടമ്പകൾക്കു ശേഷം ഇക്കുറി 19 പെൺകുട്ടികൾക്കായിരിക്കും പ്രവേശനം നൽകുക. നവംബർ 14നു നടന്ന പ്രവേശന പരീക്ഷയിൽ എണ്ണായിരത്തോളം പേരാണ് ആകെ വിജയിച്ചത്. ഓഗസ്റ്റ് 18ന്റെ സുപ്രീം കോടതി വിധിയെ തുടർന്നാണ് എൻഡിഎയിൽ പെൺകുട്ടികൾക്കും പ്രവേശനം നൽകാൻ തീരുമാനമായത്. 1.78 ലക്ഷം പെൺകുട്ടികളാണ് പരീക്ഷയെഴുതിയത്. ആകെ 5.70 ലക്ഷം പേർ അപേക്ഷിച്ചു.
എൻഡിഎ, നേവൽ അക്കാദമി എന്നിവിടങ്ങളിലായി മൊത്തം 400 പേർക്ക് പ്രവേശനം നൽകും. 10 പെൺകുട്ടികൾ ഉൾപ്പെടെ 208 പേർ കരസേനയിലേക്കും 3 പെൺകുട്ടികൾ ഉൾപ്പെടെ 42 പേർ നാവികസേനയിലേക്കും തെരഞ്ഞെടുക്കപ്പെടും. 6 പെൺകുട്ടികൾ ഉൾപ്പെടെ 120 പേരാണു വ്യോമസേനയിൽ ഭാഗമാകുക. നേവൽ അക്കാദമിയിൽ പ്രവേശനം ലഭിക്കുന്ന 30 പേരിൽ പെൺകുട്ടികളില്ല.






























