ഇസ്‌ലാമാബാദ് : പാകിസ്ഥാനിലെ ഖൈബർ പക്തുൻഖ്വ പ്രവിശ്യയിലുണ്ടായ ശക്തമായ ഭീകരാക്രമണത്തിൽ 11 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പാകിസ്ഥാൻ-അഫ്ഗാനിസ്താൻ അതിർത്തിയോട് ചേർന്നുള്ള ഹംഗു ജില്ലയിലെ ഖസീന പോലീസ് പോസ്റ്റിനു നേരെയാണ് ഭീകരർ ആക്രമണം നടത്തിയത്. സംഭവത്തിൽ 22 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തെത്തുടർന്ന് സുരക്ഷാ സേന നടത്തിയ തിരിച്ചടിയിൽ 15 ഭീകരരെ വധിച്ചു. ഒരു മണിക്കൂറോളം നീണ്ടുനിന്ന ശക്തമായ ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ലെങ്കിലും, നിരോധിത ഭീകരസംഘടനയായ തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ (ടിടിപി) ആണ് ഇതിന് പിന്നിലെന്ന് ആണ് സംശയം.
സമീപ മാസങ്ങളിലായി ഈ മേഖലയിൽ സുരക്ഷാ സേനയ്ക്ക് നേരെ ടിടിപി നിരന്തരമായി ആക്രമണങ്ങൾ നടത്തിവരികയാണ്. അത്യാധുനിക മാരകായുധങ്ങളുമായാണ് ഭീകരർ പോലീസ് പോസ്റ്റിനു നേരെ ആക്രമണം അഴിച്ചുവിട്ടത്. വിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ട സുരക്ഷാ സേനയുടെ കവചിത വാഹനങ്ങൾ ഭീകരർ വഴിമധ്യേ ഒളിച്ചിരുന്ന് ആക്രമിക്കുകയായിരുന്നു. ഇതേത്തുടർന്ന് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ഉദ്യോഗസ്ഥർ ശക്തമായി തിരിച്ചടിച്ചതായി പോലീസ് അറിയിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഖൈബർ പക്തുൻഖ്വയിലെ ടാങ്ക് ജില്ലയിലുള്ള മറ്റൊരു ചെക്ക്‌പോസ്റ്റിനു നേരെയും സമാനമായ രീതിയിൽ ആക്രമണം നടന്നിരുന്നു.






























