റാന്നി : പത്തനംതിട്ട അടിച്ചിപ്പുഴയിൽ പതിമൂന്നുകാരിയെ രണ്ടാനച്ചന്‍ പീഢിപ്പിച്ചു. കുട്ടിയുടെ മൊഴിയിൽ റാന്നി പോലീസ് കേസെടുത്തിട്ടും പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്യുന്നില്ലായെന്നും രാഷ്ട്രീയ പിടിപാടാണ് അറസ്റ്റ് വൈകുന്നതിന്‍റെ കാരണമെന്നും മാതാവ് ആരോപണവുമായി രംഗത്ത് എത്തി. പരുമല സ്വദേശിയായ ഇയാള്‍ ആദ്യ വിവാഹവും അതിൽ മൂന്ന് കുട്ടികളുമുള്ള വിവരം മറച്ചുവെച്ചാണ് റാന്നി അടിച്ചിപ്പുഴയിലുള്ള പട്ടികജാതി വിഭാഗത്തിൽപെട്ട യുവതിയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിലെ മൂത്ത പെൺകുട്ടിയെയാണ് മാതാവ് ജോലിക്ക് പോയ സമയത്ത് വീട്ടിൽ എത്തി പല തവണ പ്രതി പീഢിപ്പിച്ചത്.
ആദ്യ വിവാഹമറിഞ്ഞതോടെ ഇയാൾ ഇവിടേക്ക് വരാറില്ലായിരുന്നു എന്ന് പെൺകുട്ടിയുടെ മാതാവ് പറയുന്നു. അയൽവാസികളാണ് കുട്ടിയെ പീഢിപ്പിക്കുന്നതു കണ്ട് ഇയാളെ പിടികൂടിയത്. എന്നാല്‍ ഇയാൾ ഇവിടെ നിന്നും രക്ഷപെട്ടു പോയി. കുട്ടിയെ ഇയാൾ പല തവണ പീഢിപ്പിച്ചതായി മാതാവ് പറഞ്ഞു. മാനസിക വിഭ്രാന്തിയിലായ കുട്ടി ആത്മഹത്യാ പ്രവണത കാണിച്ചതോടെയാണ് പന്തളത്തുള്ള കൗൺസിലിംഗ് സെന്ററിൽ എത്തിച്ചത്. കുട്ടി വിവരങ്ങൾ പറഞ്ഞതനുസരിച്ച് ചൈൽഡ് ലൈൻ ഇടപെട്ടാണ് പോലീസിൽ പരാതി നൽകിയതും കുട്ടിയുടെ മൊഴി പോലീസും മജിസ്‌ട്രേറ്റും രേഖപ്പെടുത്തിയതും.
വിവരം പുറത്തു പറഞ്ഞാൽ വധിക്കുമെന്ന് ഇയാൾ മാതാവിനെ ഭീഷണിപ്പെടുത്തിയിരുന്നു. പരാതിയില്‍ റാന്നി പോലീസ് പോക്സോ പ്രകാരം കേസ് എടുത്തിരുന്നു. എന്നാൽ കുട്ടിയുടെ മൊഴി എടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും മകളെ പീഢിപ്പിച്ച പിതാവിനെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാളുടെ ഭരണസ്വാധീനമാണ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്നാണ് മാതാവിന്റെ ആരോപണം.
എന്നാൽ ഇയാൾ രോഗിയാണെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും അതിനാലാണ് അറസ്റ്റ് വൈകുന്നതെന്നാണ് പോലീസ് ഭാഷ്യം. ഇയാൾ ആശുപത്രിയിലല്ലായെന്ന് ഇയാളുടെ നാട്ടിലുള്ളവർ പറഞ്ഞതായി പീഢനത്തിനിരയായ പെൺകുട്ടിയുടെ മാതാവ് പറയുന്നു. തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിക്കുകയും സ്വന്തം മകളെ നിരന്തരം പീഡിപ്പിക്കുകയും ചെയ്തയാളെ സംരക്ഷിക്കുന്ന പോലീസിന് മുന്നിൽ നീതിക്കായി കണ്ണീർ വാർക്കുകയാണ് കുട്ടിയുടെ മാതാവ്.