ദില്ലി : മഹാരാഷ്ട്രയിൽ 16കാരിയെ 400 പേർ പീഡിപ്പിച്ചു. പീഡിപ്പിച്ചവരിൽ പോലീസുദ്യോഗസ്ഥനുമുണ്ട്. ആറു മാസത്തിനിടെയാണ് അതിക്രൂര പീഡനം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം ഇങ്ങനെ പെൺകുട്ടിയുടെ അമ്മ രണ്ട് വർഷം മുമ്പ് മരിച്ചു. ശേഷം പ്രായപൂർത്തിയാകാത്ത കുട്ടിയ്ക്ക് അച്ഛൻ വിവാഹം നിശ്ചയിച്ചു. കല്യാണശേഷം ഭർത്താവും വീട്ടുകാരും നിരന്തരം മർദിച്ചു. ശാരീരിക പീഡനം സഹിക്കാൻ കഴിയാതെ കുട്ടി പിതാവിനൊപ്പം താമസിക്കാൻ വീട്ടിലേക്ക് മടങ്ങി. എന്നാൽ കുട്ടിയെ സ്വീകരിക്കാൻ അച്ഛൻ തയ്യാറായില്ല.
മറ്റു മാർഗങ്ങൾ ഇല്ലാതെ അംബാജോഗൈയിലെ ഒരു ബസ് സ്റ്റാൻഡിൽ ഭിക്ഷാടനം നടത്തിയാണ് പെൺകുട്ടി ജീവിച്ചത്. ഇതിനിടയിലാണ് ലൈംഗിക ചൂഷണം നേരിടാൻ തുടങ്ങിയത്. പരാതിയുമായി പലവട്ടം പോലീസ് സ്റ്റേഷൻ കയറിയിറങ്ങിയെങ്കിലും കേസെടുത്തിരുന്നില്ല. ഇതിനിടെ പോലീസുദ്യോഗസ്ഥനും പീഡിപ്പിച്ചു. കഴിഞ്ഞയാഴ്ചയാണ് പുതിയൊരുദ്യോഗസ്ഥൻ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കേസിൽ 3 പേരെ അറസ്റ്റ് ചെയ്തു. മറ്റ് പ്രതികളെ എല്ലാവരെയും ഉടൻ പിടികൂടുമെന്നും ചിലരെ കുറിച്ച് വിവരം ലഭിച്ചതായും പോലീസ് വ്യക്തമാക്കി. ശിശുക്ഷേമ വകുപ്പ് പെൺകുട്ടിയെ ഏറ്റെടുത്തു.