തിരുവനന്തപുരം: വർക്കല റാത്തിക്കലിൽ പത്തൊമ്പതുകാരിയായ നവവധു മരിച്ച നിലയിൽ. റാത്തിക്കൽ നാസിയ മൻസിലിൽ നൗഷാദിന്റെയും സഹീറയുടെയും മകളായ വാവ എന്നു വിളിക്കുന്ന നാസിയയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച നാസിയയെ ആദ്യം വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയോടെ മരണം സ്ഥിരീകരിച്ചു. രണ്ടുമാസം മുമ്പാണ് നാസിയയുടെ വിവാഹം നടന്നത്. ഭർത്താവ് പരവൂർ തെക്കുംഭാഗം സ്വദേശിയായ മാണിക്കഴികം വീട്ടിൽ അൻസറാണ്.
വിവാഹം കഴിഞ്ഞ് 13 ദിവസം പിന്നിട്ടപ്പോഴേക്കും അൻസർ ജോലിസംബന്ധമായി കുവൈത്തിലേക്ക് പോയി. ഭർത്താവിൽ നിന്ന് അകന്നുനിൽക്കേണ്ടി വന്നതിനെ തുടർന്ന് നാസിയയ്ക്ക് മാനസിക വിഷമമുണ്ടായിരുന്നുവെന്ന് വീട്ടുകാർ അറിയിച്ചതായി പോലീസ് പറയുന്നു. വിവാഹം കഴിഞ്ഞ് രണ്ടുമാസം മാത്രമായതിനാൽ നിയമനടപടികളുടെ ഭാഗമായി ആർഡിഒയുടെ സാന്നിദ്ധ്യ ത്തിലായിരിക്കും ഇൻക്വസ്റ്റ് നടപടികൾ നടക്കുക. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ വർക്കല പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.





























