ന്യൂഡൽഹി : ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ 20ശതമാനംവരെ വിദേശ നിക്ഷേപം അനുവദിച്ചേക്കും. ഇതിനായി നിയമ ഭേദഗതിക്കൊരുങ്ങുകയാണ് സർക്കാർ. ഐപിഒവഴി പരമാവധി തുക സമാഹരിക്കുകയെന്ന ലക്ഷ്യമാണിതിന് പിന്നിൽ. രാജ്യത്തെ തന്നെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപനയ്ക്ക് മികച്ച പങ്കാളിത്തം ഉറപ്പാക്കാൻ ഇതോടെ വിദേശ നിക്ഷേപകർക്കാകും.
സർക്കാരിന്റെ പ്രത്യേക അനുമതിയില്ലാതെതന്നെ നിക്ഷേപം നടത്താൻ കഴിയുന്നതരത്തിലാകും എഫ്ഡിഐ നിയമം ഭേദഗതിചെയ്യുക. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. അതേസമയം ധനമന്ത്രാലയം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
കോവിഡ് വ്യാപനം സർക്കാരിന്റെ നികുതിവരുമാനത്തെ കാര്യമായി ബാധിച്ചതിനാൽ നടപ്പ് സാമ്പത്തികവർഷത്തെ ബജറ്റ് കമ്മി ലക്ഷ്യം നിറവേറ്റുക ബുദ്ധിമുട്ടാകും. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ള എൽഐസിയുടെ ഓഹരി വിൽപനയെ ആശ്രയിക്കുന്നത്.
നിലവിൽ രാജ്യത്തെ ഇൻഷുറൻസ് കമ്പനികൾക്ക് 74ശതമാനംവരെ വിദേശ നിക്ഷേപം അനുവദനീയമാണെങ്കിലും എൽഐസിക്ക് ഇത് ബാധകമല്ല. പ്രത്യേക നിയമത്തിന്റെ ചട്ടക്കൂടിലാണ് കമ്പനിയുടെ പ്രവർത്തനം. ഐപിഒക്കുമുമ്പായി എൽഐസിക്ക് എട്ട് ലക്ഷം മുതൽ പത്ത് ലക്ഷം കോടി രൂപവരെ മൂല്യം നിർണയിച്ചേക്കും. 10ശതമാനംവരെ ഓഹരിവിറ്റ് ഒരു ലക്ഷം കോടി രൂപയെങ്കിലും സമാഹരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.